This is slightly old news, but not old enough to become irrelevant: “Gustnados/gust wind, a whirlwind-like phenomenon, is becoming an emerging concern in Kerala, inflicting heavy property damage and putting lives at risk.This year, the frequency of gustnado-related climatic events has gone up in the state drawing the urgent attention of the authorities and weather experts. Of the districts, especially Thrissur has witnessed the most gustnado incidents of six in the past two months. Experts recommend long-term solutions, including amendments to building rules to make buildings less vulnerable to wind and bio-shields to minimise the damage, and crop insurance for farmers.” says this newsreport.
ഇതൽപ്പം പഴയ വാർത്തയാണു്, എന്നാൽ പ്രസക്തി നഷ്ടപ്പെടാനുംമാത്രം പഴയതല്ലതാനും: ചുഴലിക്കാറ്റ് പോലെയുള്ള പ്രതിഭാസമായ ഗസ്റ്റ്‌നാഡോ (അതായതു് ഹ്രസ്വസമയം നിലനിൽക്കുന്ന ശക്തമായ കാറ്റ്) കേരളത്തിൽ പ്രശ്നമായി മാറുകയാണ്, ഇത് സ്വത്തിനു് കനത്ത നാശം വരുത്തുകയും ജീവൻ അപകടത്തിലാക്കുകയും ചെയ്യുന്നുണ്ടു്. ഈ വർഷം സംസ്ഥാനത്ത് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട കാലാവസ്ഥാ സംഭവങ്ങൾ കൂടിതലായി ഉണ്ടാകുന്നുണ്ടു്. ജില്ലകളിൽവച്ചു്, കഴിഞ്ഞ ഏതാനും മാസത്തിനിടെ ഗസ്റ്റ്നാഡോൾക്ക് ഏറ്റവും കൂടുതൽ സാക്ഷ്യം വഹിച്ച ജില്ലകളിൽ മുൻപന്തിയിലുള്ളതു് തൃശ്ശൂരാണ്. കെട്ടിടങ്ങൾ കാറ്റുബാധിക്കാതാക്കുന്നതിനും ബയോ ഷീൽഡുകൾക്കും കേടുപാടുകൾ കുറയ്ക്കുന്നതിന് കെട്ടിടനിർമ്മാണ നിയമങ്ങളിലെ ഭേദഗതികൾ, കർഷകർക്ക് വിള ഇൻഷുറൻസ് എന്നിവ ഉൾപ്പെടെയുള്ള ദീർഘകാല പരിഹാരങ്ങൾ വിദഗ്ധർ ശുപാർശ ചെയ്യുന്നു.
അത്ഭുതകരവും ദൂരെ നിന്നു കാണാന്‍ സുന്ദരവും അടുത്താണെങ്കില്‍ ഭയമുണ്ടാക്കുന്നതുമായ ഒരു പ്രതിഭാസമാണു് മിന്നല്‍. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്കു് കാരണമാകുന്ന പ്രകൃതിയിലെ പ്രതിഭാസവും മിന്നലാണു് എന്നു് പലര്‍ക്കും അറിയുമെന്നു തോന്നുന്നില്ല. കേരളത്തില്‍ പ്രതിവര്‍ഷം 70ലധികം മരണങ്ങളാണു് മിന്നല്‍ മൂലമുണ്ടാകുന്നതു്. അതോടൊപ്പം നൂറിലധികം പേര്‍ക്കു് പരിക്കേല്‍ക്കുകയും ചെയ്യുന്നു. അതുപോലെ സ്വത്തിനുണ്ടാകുന്ന നഷ്ടവും വലുതാണു്. ടെലിഫോണ്‍ കമ്പനികള്‍ക്കും വൈദ്യുതി ബോര്‍ഡിനും മിന്നല്‍ മൂലം എല്ലാ വര്‍ഷവും വളരെയധികം നഷ്ടമുണ്ടാകുന്നുണ്ടു്. ജീവനും സ്വത്തിനും ഇത്രയേറെ നഷ്ടമുണ്ടാക്കുന്ന മറ്റൊരു പ്രതിഭാസമുണ്ടെന്നു തോന്നുന്നില്ല. വലിയ ജനസാന്ദ്രതയാവണം ഇതിനുള്ള ഒരു കാരണം. എന്നാല്‍ ധാരാളമായുള്ള വൃക്ഷങ്ങളും, വിശേഷിച്ചു് ഉയരമുള്ള തെങ്ങുകളും, മിന്നലില്‍നിന്നു് രക്ഷനേടുന്നതിനെക്കുറിച്ചുള്ള അജ്ഞതയും എല്ലാം ഈ നാശനഷ്ടത്തിനു് കാരണമായി ഭവിക്കുന്നുണ്ടാവണം.എന്താണീ മിന്നൽ? അതെങ്ങനെയാണുണ്ടാകുന്നതു്? അതുമൂലം എങ്ങനെയൊക്കെയാണു് അപകടങ്ങളുണ്ടാകുന്നതു്? ഈവക കാര്യങ്ങൾ നമുക്കു് ഇവിടെ പരിശോധിക്കാം.
മിന്നല്‍ ഒരു വൈദ്യുത പ്രതിഭാസമാണു്. മേഘങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുമ്പോഴാണു് മിന്നലുണ്ടാകുന്നതെന്നു് ചിലരെങ്കിലും ധരിച്ചിട്ടുണ്ടു്. അതു തെറ്റാണു്. ഒരു പ്രത്യേകതരം മേഘത്തില്‍ നിന്നാണു് ഇടിമിന്നല്‍ ഉണ്ടാകുന്നതു്. ഇത്തരം മേഘത്തിനു് ഇംഗ്ലീഷില്‍ തണ്ടര്‍സ്റ്റോം (thunderstorm) എന്നും സാങ്കേതികഭാഷയില്‍ ക്യുമുലോനിംബസ് (cumulonimbus) എന്നും പറയും. നമുക്കതിനെ ഇടിമേഘം എന്നു വിളിക്കാം. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നു് ഏതാണ്ടു് ഒന്നോ രണ്ടോ കിലോമീറ്റര്‍ മുതല്‍ ഏതാണ്ടു് 16 കിലോമീറ്റര്‍ ഉയരം വരെ നീണ്ടു കിടക്കുന്ന വലിയ മേഘമാണിതു്. കേരളത്തില്‍ കാണുന്ന ഇടിമേഘങ്ങള്‍ക്കു് ഏതാണ്ടു് ഇരുപതു് കിലോമീറ്റര്‍ വ്യാസമുണ്ടാകാം. ഇത്തരം മേഘങ്ങളില്‍ നിന്നാണു് വല്ലപ്പോഴും ആലിപ്പഴം വീഴാറുള്ളതു്. താരതമ്യേന ചെറിയ ഇടിമേഘങ്ങളാണു് നമ്മുടെ നാട്ടിലുള്ളതു് എന്നതു് ഭാഗ്യമായി കരുതാം. ഏതാണ്ടു് അരയോ മുക്കാലോ മണിക്കൂര്‍ സമയമേ ഇവയില്‍നിന്നു് ശക്തമായ മഴ പെയ്യാറുള്ളു. ചില വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ നൂറുകിലോമീറ്ററും മറ്റും വ്യാസമുള്ള കൂറ്റന്‍ ഇടിമേഘങ്ങളുണ്ടാകാറുണ്ടു്. ഇത്തരം മേഘങ്ങളില്‍ നിന്നു വീഴുന്ന ആലിപ്പഴത്തിനു് 15ഉം 20ഉം സെന്റിമീറ്റര്‍ വലുപ്പമുണ്ടാകാം. ഇവ വീണു് മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും അപകടമോ മരണം പോലുമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടു്. ഇത്തരം മേഘങ്ങള്‍ മണിക്കൂറുകള്‍ തുടര്‍ച്ചയായി പെയ്യുകയുമാവാം.ഇടിമേഘങ്ങളിൽ എങ്ങനെയാണു് മിന്നലുണ്ടാകുന്നതു് എന്നും മിന്നലുകൾ എത്രതരമുണ്ടു് എന്നുംമറ്റുമുള്ള കാര്യങ്ങൾ താഴെ ചർച്ചചെയ്യാം.
മിന്നലുണ്ടാക്കുന്ന ക്യുമുലോനിംബസ് പടുകൂറ്റൻ മേഘങ്ങളാണെന്നു പറഞ്ഞല്ലോ. അതുകൊണ്ടുതന്നെ അവയിൽ അതിശക്തമായ വായുചംക്രമണം നടക്കുന്നുണ്ടു്. അക്കാരണത്താൽ യാത്രാവിമാനങ്ങളുൾപ്പെടെ എല്ലാ വിമാനങ്ങളും ഇത്തരം മേഘങ്ങളെ ഒഴിവാക്കുക പതിവാണു്.മേഘത്തിന്റെ വലുപ്പവും അതിനുള്ളില്‍ നടക്കുന്ന ശക്തമായ ചംക്രമണവും ധനചാര്‍ജുകളെ (positive charges) മുകള്‍ഭാഗത്തേയ്ക്കും ഋണചാര്‍ജുകളെ (negative charges) അടിഭാഗത്തേയ്ക്കും വേര്‍തിരിച്ചു നിര്‍ത്താന്‍ കാരണമാകുന്നു. ഈ പ്രക്രിയ നടക്കുന്നതു് എങ്ങനെയാണു് എന്നു് കൃത്യമായി മനസ്സിലാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ ഈ ചാർജ്ജുകൾ മേഘത്തിന്റെ പല ഭാഗങ്ങളിലായി അടിഞ്ഞുകൂടും എന്നറിവായിട്ടുണ്ടു്. മാത്രമല്ല, മൊത്തത്തിൽ പറയുമ്പോൾ ധനചാർജ്ജുകൾ പൊതുവിൽ മുകൾഭാഗത്തും ഋണചാർജ്ജുകൾ അടിഭാഗത്തുമായാണു് സ്ഥിതിചെയ്യുന്നതു്. കൂടാതെ, മേഘത്തിന്റെ അടിഭാഗത്തു് ധാരാളം ഋണചാർജ്ജുകൾ ഉള്ളതുകൊണ്ടു് മേഘം സ്ഥിതിചെയ്യുന്ന ഭാഗത്തു് ഭൂമിയുടെ ഉപരിതലത്തിൽ ധാരാളം ധനചാർജ്ജുകൾ വന്നുചേരുന്നു. ഇവ ഭൂമിയിൽത്തന്നെ ഉള്ളവയാണു്. ഇങ്ങനെ അടിഞ്ഞുകൂടുന്ന ചാർജ്ജുകൾ കുറേയാകുമ്പോൾ ഇവയ്ക്കിടയിൽ അതിശക്തമായ വോൾട്ടത രൂപംകൊള്ളുന്നു.ഈ ചാര്‍ജുകള്‍ തമ്മിലോ അടിഭാഗത്തെ ചാര്‍ജുകളും ഭൂമിയും തമ്മിലോ വളരെ വലിയ, കോടിക്കണക്കിനുള്ള, വോള്‍ട്ടത (voltage) ഉണ്ടായിക്കഴിയുമ്പോഴാണു് മിന്നലുണ്ടാകുന്നതു്. മിന്നല്‍ വാസ്തവത്തില്‍ ഒരു വലിയ വൈദ്യുത സ്പാര്‍ക്കാണു്, വേനൽക്കാലത്തു് റോഡരികിലെ വൈദ്യുതകമ്പികൾ കാറ്റത്താടി കൂട്ടിമുട്ടുമ്പോൾ ഉണ്ടാകുന്നതുപോലത്തെ സ്പാർക്കുതന്നെ, പക്ഷെ അതിന്റെ ഒരുലക്ഷം ഇരട്ടി ശക്തിയുള്ളതാണു് എന്ന വ്യത്യാസംമാത്രം. അതിശക്തമായ കറന്റാണു് മിന്നല്‍പിണറില്‍ പ്രവഹിക്കുന്നതു്, പതിനായിരക്കണക്കിനു് ആംപിയർ. (ഒരു റഫ്രിജറേറ്റര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉപയോഗിക്കുന്നതു് രണ്ടോ മൂന്നോ ആമ്പിയറാണു് എന്നോർക്കുക.) ഇതു് വായുവിനെ പെട്ടെന്നു് ചൂടാക്കും. മുപ്പതിനായിരം ഡിഗ്രിയാണു് മിന്നല്‍പ്പിണരിലെ താപനില എന്നാണു് കണക്കാക്കിയിട്ടുള്ളുതു്. ഇതു് സൂര്യന്റെ ഉപരിതലത്തിലെ ചൂടിന്റെ അഞ്ചിരട്ടിയാണു്! ശക്തമായ ഈ ചൂടേറ്റു് വായു പെട്ടെന്നു് വികസിക്കുന്നതു കൊണ്ടുണ്ടാകുന്ന ശബ്ദമാണു് ഇടിയായി നമ്മള്‍ കേള്‍ക്കുന്നതു്.മിന്നലപകടങ്ങൾ എങ്ങനെയെല്ലാം ഉണ്ടാകും എന്നും അവയിൽനിന്നു് എങ്ങനെ രക്ഷപ്പെടാം എന്നും തുടർന്നുള്ള ഭാഗത്തു ചർച്ചചെയ്യാം.
മൂന്നുതരം മിന്നലാണു് സാധാരണ ഉണ്ടാകുന്നതു്–ഒരു മേഘത്തിനുള്ളില്‍ത്തന്നെ (അതിനെ Intracloud lightning എന്നു് ഇംഗ്ലിഷിൽ വിളിക്കുന്നു. നമുക്കതിനെ ഉൾമേഘമിന്നൽ എന്നു വിളിക്കാം), രണ്ടു മേഘങ്ങള്‍ക്കിടയില്‍ (Intercloud lightning, അഥവാ മറുമേഘമിന്നൽ), പിന്നെ മേഘത്തില്‍നിന്നു് ഭൂമിയിലേയ്ക്കു് (Cloud to ground lightning, അഥവാ മേഘത്തിൽനിന്നു് ഭൂമിയിലേക്കുള്ള മിന്നൽ). ഇവയില്‍ അവസാനത്തേതാണു് നമുക്കു് അപകടകാരിയായിരിക്കുന്നതു് എന്നതു് വ്യക്തമാണല്ലൊ. മറ്റു രണ്ടു തരം മിന്നലുകളും വിമാനങ്ങള്‍ക്കും പക്ഷികൾക്കും പ്രശ്നമുണ്ടാക്കും. വിമാനങ്ങള്‍ ക്യമുലോനിംബസ് മേഘങ്ങളെ ഒഴിവാക്കുന്നതിനു് ഇതും കാരണമാകുന്നുണ്ടു്.മേഘത്തിൽനിന്നു് ഭൂമിയിലേക്കുള്ള മിന്നൽതന്നെ നാലുതരമുണ്ടു്: ഉത്ഭവം മേഘത്തിലാണോ ഭൂമിയിലാണോ എന്നതനുസരിച്ചു് രണ്ടുതരം (മേഘത്തിൽനിന്നുൽഭവിച്ചു് ഭൂമിയിലേക്കു പതിക്കുന്നതും തിരിച്ചും); കൂടാതെ മിന്നലിൽ അടങ്ങിയിട്ടുള്ളതു് ധനചാർജ്ജാണോ ഋണച്ചാർജ്ജാണോ എന്നതനുസരിച്ചു് രണ്ടുതരവും, അങ്ങനെ മൊത്തത്തിൽ നാലുതരം. അങ്ങനെയൊക്കെയാണെങ്കിലും കൂടുതൽ മിന്നലും മേഘത്തിൽനിന്നാണു് ഉത്ഭവിക്കുന്നതു്, അതിൽ കൂടുതലിലും കാണുന്നതു് ഋണചാർജ്ജാണുതാനും. അതുകൊണ്ടു് മിക്ക പ്രായോഗികാവശ്യങ്ങൾക്കും മേഘത്തിൽനിന്നു് ഭൂമിയിലേക്കു ഋണചാർജ്ജുകൾ കൊണ്ടുവരുന്ന മിന്നലാണുണ്ടാകുന്നതു് എന്നു കരുതാം.ഇനി നമുക്കറിയേണ്ടതു് മിന്നൽ ഏതെല്ലാം രീതിയിലാണു് മനുഷ്യനും (മൃഗങ്ങൾക്കും) വസ്തുവകകൾക്കും നാശമുണ്ടാക്കുന്നതു് എന്നാണു്. ഇനി അതു് പരിശോധിക്കാം.
മിന്നൽ എന്നതു് കൂറ്റൻ വൈദ്യുതസ്പാർക്കാണെന്നു് മനസ്സിലായല്ലോ. അതു കൊണ്ടുവരുന്ന വൈദ്യുതിയാണു് അപകടമുണ്ടാക്കുന്നതു്, നമ്മുടെ വീട്ടിലെ വൈദ്യുതിയിൽനിന്നും അപകടമുണ്ടാകുന്നതുപോലെ, പക്ഷെ അതിന്റെ പതിനായിരമിരട്ടി ശക്തിയോടെ എന്നുമാത്രം. അതുകൊണ്ടുതന്നെ, വീട്ടിലെ പ്ലഗ്ഗിൽനിന്നും മറ്റും ഷോക്കടിക്കാതിരിക്കാനായി ചെരുപ്പിടുന്നതുപോലെയുള്ള വിദ്യകൾകൊണ്ടു് മിന്നലിന്റെ വൈദ്യുതിയിൽനിന്നു് രക്ഷപ്പെടാനാവില്ല. പിന്നെ എന്തുചെയ്യണം എന്നു നോക്കാം. അതിനുമുമ്പായി, ഏതെല്ലാം വിധത്തിൽ മിന്നൽമൂലം അപകടമുണ്ടാകാം എന്നു പരിശോധിക്കാം.
ഒന്നു്, ആദ്യം മനസ്സിൽ വരുന്നതുപോലെ, നേരിട്ടു് മിന്നലേൽക്കുക എന്നതുതന്നെയാണു്. എന്നാൽ ഇതു് അത്ര സാധാരണമല്ല. ലക്ഷക്കണക്കിനു വോൾട്ടുൽപ്പാദിപ്പിക്കുന്ന ഒരു ജനറേറ്ററിൽനിന്നെന്നപോലെയാണു് മിന്നൽ വരുന്നതു് എന്നോർമ്മിക്കണം. അതിലെ കറണ്ടു് ഏതാണ്ടു് മുപ്പതിനായിരം ആംപിയർ വരുമെന്നാണു് കണക്കാക്കിയിട്ടുള്ളതു്. അതുകൊണ്ടുതന്നെ, നേരിട്ടു മിന്നലേൽക്കുന്നതാണു് ഏറ്റവും അപകടകരം. എന്നാലും, മിന്നൽ എന്നതു് വളരെ നേരിയ സമയത്തേക്കുമാത്രം നിലനിൽക്കുന്നതുകൊണ്ടു് അതിലെ വൈദ്യുതിയുടെ ആവൃത്തി (frequency) വളരെ കൂടുതലാണു്. ഇതു് പലപ്പോഴും രക്ഷയാകാറുണ്ടു്. എന്തുകൊണ്ടെന്നാൽ വൈദ്യുതപ്രവാഹം രണ്ടുവിധമുണ്ടെന്നു് അറിയാമെന്നു വിശ്വസിക്കുന്നു – ഡിസിയും (dc – direct current) എസിയും (ac – alternating current). ഡിസി എന്നാൽ ഒരേദിശയിൽ തുടർച്ചയായി പ്രവഹിക്കുന്ന വൈദ്യുതിയും എസിയെന്നാൽ തരംഗംപോലെ കൂടിയും കുറഞ്ഞും രണ്ടു ദിശകളിലേക്കും പ്രവഹിക്കുന്ന വൈദ്യുതിയുമാണു്. ഇവയിൽ ആദ്യതേതേതാണു് നമുക്കു് ബാറ്ററിയിൽനിന്നു ലഭിക്കുന്നതു്. വൈദ്യുതിബോർഡിൽനിന്നും ജനറേറ്ററുകളിൽനിന്നും കിട്ടുന്നതു് എസിയും. എസി വൈദ്യുതിക്കു് സ്ക്കിൻ ഇഫക്ട് (skin effect) എന്നൊരു സ്വഭാവമുണ്ടു്, അതായതു്, ഒരു കമ്പിയിൽക്കൂടി എസി കറന്റു പ്രവഹിക്കുമ്പോൾ അതിന്റെ ഉള്ളിൽക്കൂടിയല്ല അതു് പ്രവഹിക്കുന്നതു്, മറിച്ചോ, ഉപരിതലത്തിൽ ഒരു കനംകുറഞ്ഞ ഭാഗത്തുകൂടിയാണു്, തൊലിപ്പുറത്തുകൂടി എന്നതുപോലെ. മിന്നലിലെ വൈദ്യുതി ആവൃത്തി കൂടിയ എസി ആയതുകൊണ്ടു് ശരീരത്തിനുള്ളിലേക്കു് അധികം പ്രവേശിക്കുകയില്ല, തൊലിപ്പുറത്തുകൂടിയാണു് അതു് കൂടുതലും ഒഴുകുന്നതു്. അതുകൊണ്ടു് നേരിട്ടു് മിന്നലേറ്റവരുടെ തൊലിയിൽ മുഴുവനും ചിത്രപ്പണിപോലെ ചില പാടുകൾ കാണാനാവും. ചിലർക്ക് മാനസികമായ പ്രശ്നങ്ങളും ഉണ്ടാകാറുണ്ടു്, മരണവും. ഹൃദയത്തെ വൈദ്യുതി ബാധിക്കുമ്പോഴാണു് മരണമുണ്ടാകുന്നതു്.
രണ്ടു്, മറ്റൊരു വസ്തുവിൽ മിന്നൽ പതിച്ചിട്ടു് അതിൽനിന്നു് വൈദ്യുതി ശരീരത്തിലേൽക്കുക. ഇതു് രണ്ടുവിധത്തിലാവാം:
1. ഒരു മരത്തിലോ മറ്റൊരു ഉയരമുള്ള വസ്തുവിലോ മിന്നലേറ്റാൽ അതിന്റെ പല ഭാഗങ്ങളിലും ഉയർന്ന വോൾട്ടത ഉണ്ടാകാം. ഒരു മനുഷ്യന്റെ ഉയരത്തിലുള്ള ഭാഗത്തുതന്നെ ആയിരക്കണക്കിനു വോൾട്ട് വൈദ്യുതിയുണ്ടാകാം. മരത്തിനു സമീപത്തു നിൽക്കുന്ന ഒരു വ്യക്തിയുടെ ശരീരത്തിലേക്കു് മരത്തിൽനിന്നു് വൈദ്യുതി ചാടിവരാം, ഒരു ചെറുമിന്നൽപോലെ. ഇതിനു് സൈഡ് ഫ്ലാഷ് (side flash) എന്നു പറയുന്നു.
2. ആ മരത്തിൽ ബന്ധിപ്പിച്ചിരിക്കുന്ന കയറിലോ മറ്റൊരു വസ്തുവിലോ ആരെങ്കിലും തൊട്ടാലും വൈദ്യുതി ശരീരത്തിലേക്കു് കടക്കും. ഇതിനു് ടച്ച് വോൾട്ടജ് (touch voltage) എന്നു പറയും. പല മരണങ്ങളും നടന്നിട്ടുള്ളതു് മഴ വരുന്നതു കണ്ടിട്ടു് പശുവിനെ അഴിച്ചുകെട്ടാനോ ഉണക്കാനിട്ട തുണി എടുത്തുവയ്ക്കാനോ പോയപ്പോഴാണു്.
മൂന്നു്, ഒരു മരത്തിലോ മറ്റോ മിന്നലേറ്റിട്ടു് അതിലെ വൈദ്യുതി ഭൂമിയിലൂടെ പ്രവഹിക്കുമ്പോൾ ഭൂമിയിലെ രണ്ടു സ്ഥലങ്ങൾ തമ്മിൽ വലിയ വോൾട്ടത ഉണ്ടാകും. ഇതിനു് സ്റ്റെപ് വോൾട്ടജ് (step voltage) എന്നു പറയും. ഇടിമിന്നലുള്ള സമയത്തു് മൃഗങ്ങൾ ചത്തൊടുങ്ങുന്നതു് പലപ്പൊഴും ഇക്കാരണം കൊണ്ടാണു്. കെട്ടിടത്തിനുള്ളിലായിരിക്കുന്ന സമയത്തും ഇതുപോലുള്ള പ്രശ്നങ്ങളുണ്ടാകാം. അതു നമുക്കു് പിന്നീടു് ചർച്ചചെയ്യാം.
അപ്പോൾ മിന്നലിന്റെ വൈദ്യുതി ഈ മൂന്നു വിധത്തിലും ദേഹത്തു് കടക്കാതിരിക്കാനായി എന്തെല്ലാം ചെയ്യണം എന്നു പരിശോധിക്കാം. കെട്ടിടത്തിനുള്ളിലായിരിക്കുമ്പോഴും കെട്ടിടത്തിനു പുറത്തായിരിക്കുമ്പോഴും ഉള്ള അവസ്ഥ വ്യത്യസ്ഥമാണു്, എടുക്കേണ്ട മുൻകരുതലുകളും വ്യത്യസ്ഥമാണു്. അതുകൊണ്ടു് അവ പ്രത്യേകമായിത്തന്നെ ചർച്ചചെയ്യാം. പൊതുവായി പറഞ്ഞാൽ മിന്നലുള്ള സമയത്തു് കെട്ടിടത്തിനു പറത്തിറങ്ങാതിരിക്കുകയാണു് നല്ലതു്, വിശേഷിച്ചു് മിന്നൽരക്ഷാസംവിധാനങ്ങളുള്ള കെട്ടിടമാണെങ്കിൽ. ഇനി പുറത്തു പെട്ടുപോയെങ്കിൽ എന്തുചെയ്യണം എന്നു പരിശോധിക്കാം.
1. ആദ്യമായി മിന്നൽ നേരിട്ടു് ദേഹത്തു കൊള്ളാതിരിക്കാനായി എന്തുചെയ്യാം? ഏറ്റവും ഉയരത്തിലുള്ള സ്ഥാനത്താണു് മിന്നൽ സാധാരണയായി പതിക്കുക. അതുകൊണ്ടു് തുറന്ന, മൈതാനമോ തടാകമോ പോലെയുള്ള സ്ഥലങ്ങൾ ഒഴിവാക്കണം, എന്തെന്നാൽ, മൈതാനത്തു് നിൽക്കുന്ന ആളിന്റെ തലയായിരിക്കും ഏറ്റവും ഉയരമുള്ള സ്ഥാനം. തടാകമോ സ്വിമ്മിങ് പൂളോ കായലോ പോലെയുള്ള പ്രദേശങ്ങളിൽ മറ്റൊരു വസ്തുവുമില്ലാത്തതുകൊണ്ടു് അവിടെയായാലും അപകടസാദ്ധ്യത കൂടുതലാണു്.
2. ഉയരമുള്ള മരത്തിന്റെയോ ടവറിന്റെയോ തൂണിന്റെയോ അടുത്തു നിൽക്കുന്നതും അപകടകാരണമാകാം. ഇവിടെ നേരത്തെ വിശദീകരിച്ച ടച്ച് വോൾട്ടജ്, സ്റ്റെപ് വോൾട്ടജ്, സൈഡ് ഫ്ലാഷ് എന്നിവയാണു് അപകടം കൊണ്ടുവരാൻ ഇടയുള്ളതു്. പലപ്പോഴും മഴ വരുന്നതുകണ്ടു് പുറത്തു കെട്ടിയിട്ടിരിക്കുന്ന പശുവിനെ അഴിച്ചു് തൊഴുത്തിൽ കെട്ടാനോ പുറത്തു് ഉണങ്ങാനിട്ടിരിക്കുന്ന തുണി എടുത്തു് അകത്തിടാനോ പോകുമ്പോഴാണു് പശുവിനെയോ അയയോ കെട്ടിയിരിക്കുന്ന മരത്തിൽ മിന്നലേറ്റ് മരണം സംഭവിച്ചിട്ടുള്ളതു്. പുറത്തായിരിക്കുന്ന സമയത്തു് ഇടിമിന്നൽ വരുകയാണങ്കിൽ ഉടനെതന്നെ സുരക്ഷിതമായ ഏതെങ്കിലും സ്ഥലത്തേക്കു് കഴിവതും പെട്ടെന്നു മാറുക. മിന്നൽരക്ഷാസംവിധാനങ്ങളുള്ള കെട്ടിടമാണു് ഏറ്റവും നല്ലതു്. പൂർണ്ണമായി ലോഹംകൊണ്ടുണ്ടാക്കിയ കാർ, ബസ്, ട്രെയ്ൻ തുടങ്ങിയ വാഹനങ്ങളും വളരെ സുരക്ഷിതമാണു്. പക്ഷെ അവയുടെ മുകൾഭാഗം ഫൈബർഗ്ലാസോ മറ്റു വസ്തുക്കളോ കൊണ്ടുണ്ടാക്കിയതാവരുതു് എന്നു് പ്രത്യേകം ശ്രദ്ധിക്കണം. ചില വികസിത രാജ്യങ്ങളിൽ ജനങ്ങൾ കൂടുതലായി വരാൻ സാദ്ധ്യതയുള്ള ഇടങ്ങളിൽ മിന്നൽസുരക്ഷ ഏകുന്ന ചെറിയ കെട്ടിടങ്ങൾ നിർമ്മിക്കാറുണ്ടു്. അതോടൊപ്പം വലിയ ബോർഡും വയ്ക്കാറുണ്ടു്, “ഇടി മുളങ്ങുമ്പോൾ അകത്തു കയറുക” (When Thunder Roars, Go Indoors) എന്നർത്ഥമാക്കുന്ന വാചകത്തോടുകൂടി. കെട്ടിടത്തിനകത്തായാലും ചില കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ടു്. എന്തൊക്കെയാണവ?
കെട്ടിടം ആർസിസി (RCC, Reinforced Cement Concrete) കൊണ്ടു് നിർമ്മിച്ചതാണെങ്കിൽ, അതിൽ കമ്പി അടങ്ങിയിട്ടുള്ളതിനാൽ കെട്ടിടംതന്നെ കുറച്ചൊക്കെ സുരക്ഷ നൽകുന്നുണ്ടു്. എന്നാൽ പുറത്തുനിന്നു് ഉള്ളിലേക്കു വരുന്ന ലോഹംകൊണ്ടുണ്ടാക്കിയ പലതും ഉണ്ടു്. വിദ്യുച്ഛക്തി കൊണ്ടുവരുന്ന കമ്പി, ടെലഫോണുണ്ടെങ്കിൽ അതിന്റെ കമ്പി, വെള്ളത്തിന്റെ പൈപ്പ്, ഇന്റർനെറ്റിന്റെയും ടെലിവിഷന്റെയും കേബിളുകൾ ഇങ്ങനെ പലതും. അവയിൽ ഏതിലെങ്കിലും മിന്നലേറ്റാൽ മിന്നലിന്റെ വൈദ്യുതി അതിലൂടെ കെട്ടിടത്തിനുള്ളിലും കടക്കാനിടയാകും. അതുകൊണ്ടു് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ, കമ്പിയാൽ ബന്ധിതമായ (ലാൻഡ്) ഫോൺ, വെള്ളത്തിന്റെ പൈപ്പു്, കേബിൾ ടെലിവിഷനുണ്ടെങ്കിൽ ടിവിസെറ്റ്, ഇന്റർനെറ്റ് കണക്ഷനുണ്ടെങ്കിൽ അതുമായി ബന്ധമുള്ള ഉപകരണങ്ങൾ (കംപ്യൂട്ടർ, മോഡം, തുടങ്ങിയവ) എന്നിവയിൽനിന്നു് മാറി നിലകൊള്ളുക.ഇടിയുടെ ശബ്ദം ദൂരെ കേൾക്കുമ്പോൾത്തന്നെ വൈദ്യുതിയും മറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപകരണങ്ങളുടെ പ്ലഗ്ഗുകൾ ഊരിയിട്ടാൽ അവയെ മിന്നലിൽനിന്നു രക്ഷിക്കാനാകും. ഇടിയുടെ ശബ്ദം ദൂരെ പോയതിനുശേഷം മാത്രമേ അവ തിരികെ വൈദ്യുതിയുമായി ബന്ധിപ്പിക്കാവൂ. ടെറസ്സിലോ ബാൽക്കണിയിലോ പോയി നിൽക്കാതിരിക്കണം. പുറത്തേക്കു തുറക്കുന്ന വാതിൽക്കലോ ജനലിനു സമീപമോ പോകാതിരിക്കണം. കയ്യിൽ ലോഹംകൊണ്ടുള്ള ആഭരണമോ മറ്റു വസ്തുക്കളോ ഉണ്ടെങ്കിൽ മിന്നലേൽക്കാനുള്ള സാദ്ധ്യത കൂടുതലാണു്. കാലുകൾ ചേർത്തുവച്ചു് കസേരയിൽ ഇരിക്കുകയോ നിൽക്കുകയോ ചെയ്യുന്നതാണു് സുരക്ഷിതം. സ്റ്റെപ് വോൾട്ടത ഇല്ലാതാക്കാൻവേണ്ടിയാണു് കാലുകൾ ചേർത്തുവയ്ക്കുന്നതു്. കെട്ടിടത്തിന്റെ രണ്ടുഭാഗങ്ങളിലായി ശരീരഭാഗങ്ങൾ തൊടാതിരിക്കാൻ ശ്രദ്ധിക്കണം. ഉദാഹരണമായി, നിലത്തു നിന്നുകൊണ്ടു് ഭിത്തിയിലോ കൈവരിയിലോ മറ്റെവിടെയെങ്കിലുമോ തൊടരുതു്. ഇതും സ്റ്റെപ് വോൾട്ടത ഇല്ലാതാക്കാനായാണു്. പല മരണങ്ങളും സംഭവിച്ചിട്ടുള്ളതു് തറയിലും ഭിത്തിയിലുമോ തറയിലും കൈവരിയിലുമോ തൊട്ടുകൊണ്ടു് നിൽക്കുമ്പോഴാണു്. ഇടിമിന്നലുള്ള സമയത്തു് കുളിക്കുക, പാത്രമോ തുണിയോ കഴുകുക, തുടങ്ങിയ കാര്യങ്ങൾ ചെയ്യരുതു്. ആ സമയത്തു് വാട്ടർ ടാങ്കിനു സമീപമോ പൈപ്പു വരുന്ന വഴിയിലോ മിന്നലേറ്റാൽ ആ വൈദ്യുതി ശരീരത്തിൽ കടക്കാൻ സാദ്ധ്യതയുണ്ടു്. കംപ്യൂട്ടർ, ടെലിവിഷൻ, തുടങ്ങിയ ഉപകരണങ്ങളെ മിന്നലിൽനിന്നു രക്ഷിക്കാനായി അവയുമായി ബന്ധമുള്ള എല്ലാ വയറുകളിലും സർജ് പ്രൊട്ടക്ഷൻ ഡിവൈസ് (SPD, Surge Protection Device) എന്നൊരു ഉപകരണം സ്ഥാപിച്ചു് ശരിയായി നോക്കിനടത്തിയാൽ സാധിക്കും. ആധുനിക കെട്ടിടങ്ങളിൽ കാണുന്ന എംസിബി , (MCB, Miniature Circuit Breaker) എന്ന ഉപകരണത്തെ അനുസ്മരിപ്പിക്കുന്നതാണു് എസ്പിഡിയും. മിന്നലിലെ വൈദ്യുതി അതിശക്തവും എന്നാൽ അല്പനേരം മാത്രം നിലനിൽക്കുന്നതുമായതിനാൽ അതിനെ മാത്രം നേരെ ഭൂമിയിലേക്കു് തിരിച്ചുവിടാനുള്ള ഉപകരണമാണു് എസ്പിഡി. മിന്നലിൽനിന്നു് സ്വയം രക്ഷനേടാനും വീട്ടിലെ ഉപകരണങ്ങളെ സംരക്ഷിക്കാനുമുള്ള വഴികൾ ഇതോടെ മനസ്സിലായിട്ടുണ്ടാകും എന്നു വിശ്വസിക്കുന്നു. എന്തെങ്കിലും സംശയമുള്ളവർക്കു് ഇവിടെയോ ഞങ്ങളുടെ ഫേസ്ബുക്ക് പേജിലോ (https://www.facebook.com/ഇടിമിന്നൽ-103725182099438/) ചോദിക്കാം. അവിടെത്തന്നെ ഉത്തരവും ലഭിക്കും.
കേരളത്തിൽ മിന്നൽമൂലമുള്ള അപകടങ്ങളുണ്ടാകുന്നതു് എല്ലാ വർഷവും രണ്ടു കാലങ്ങളിലാണു്: കാലവർഷത്തിനുമുമ്പുള്ള ചൂടുകാലത്തും തുലാവർഷക്കാലത്തും. തുലാവർഷം തുടങ്ങിയതോടെ മിന്നൽക്കാലം ആരംഭിച്ചു,
തിരുവനന്തപുരത്തെ ഭൗമശാസ്ത്രപഠനകേന്ദ്രത്തിൽ ഡോ. എസ്. മുരളീദാസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ നടന്ന പഠം കാണിച്ചതു് കേരളത്തിൽ പ്രതിവർഷം ശരാശരി 72 പേർ മിന്നലേറ്റു മരിക്കുകയും 115ഓളം പേർക്കു് പരിക്കേൽക്കകയും ചെയ്യുന്നുണ്ടു് എന്നാണു്. കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായും ജനസംഖ്യ കൂടിയതിന്റെ ഫലമായും ഈ സംഖ്യകൾ കൂടിയിട്ടുണ്ടാകാനാണു് സാദ്ധ്യത. എന്നാൽ, കാണാൻ സുന്ദരമായ ഈ പ്രതിഭാസം ഇത്രയേറെ അപകടങ്ങൾ ഉണ്ടാക്കേണ്ടതില്ല. മിന്നലുള്ള സമയത്തു് ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ അപകടമൊഴിവാക്കാവുന്നതേയുള്ളൂ. കെട്ടിടത്തിനു പുറത്താണെങ്കിൽ എന്തെല്ലാം ശ്രദ്ധിക്കണം കെട്ടിടത്തിനുള്ളിലാണെങ്കിൽ എന്തെല്ലാം ചെയ്തുകൂട എന്ന കാര്യങ്ങൾ താഴെ വിശദീകരിക്കുന്നു. ഒരു നൂറ്റാണ്ടിനുമുമ്പു് അമേരിക്കയിൽ ദശലക്ഷത്തിൽ നാല്പതുപേർ മിന്നലേറ്റു മരിച്ചിരുന്നതു് ഇന്നു് രണ്ടിൽ താഴെയായതു് ഇത്തരം കാര്യങ്ങൾ പ്രചരിപ്പിച്ചതിന്റെ ഫലമായാണു്.
കെട്ടിടത്തിനു പുറത്താണെങ്കിൽ
മിന്നലുണ്ടാകുന്ന സമയത്തു് കഴിവതും പുറത്തുപോകാതിരിക്കുക എന്നതാണു് ആദ്യമായി ശ്രദ്ധിക്കേണ്ടതു്. മാർച്ച് ഏപ്രിൽ മാസങ്ങളിലും സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളിലും ഉച്ചകഴിഞ്ഞു് കഴിവതും പുറത്തുപോകാതിരിക്കുന്നതാണു് നല്ലതു്, കാരണം മിക്ക ദിവസവും ഉച്ചയ്ക്കുശേഷം ഇടിമിന്നലോടുകൂടിയ ശക്തമായ കാറ്റും മഴയുമുണ്ടാകാൻ സാദ്ധ്യതയുണ്ടു്. അങ്ങനെയുള്ളപ്പോൾ, കെട്ടിടത്തിനുപുറത്തു്, വിശേഷിച്ചു് തുറന്ന പ്രദേശത്തു് ആയിരിക്കുന്നതു് അപകടസാദ്ധ്യത കൂട്ടും. കൂടാതെ, മഴയുള്ളതുകൊണ്ടു് കുടപിടിച്ചു നടക്കാനാണു് ഇഷ്ടപ്പെടുക. അതു് അപകടസാദ്ധ്യത പിന്നെയും കൂട്ടുകയാണു് ചെയ്യുക. ലോഹനിർമ്മിതമായ ഒന്നിന്റെയും അടുത്തുപോലും പോകരുതു്, അതുപോലെ, ഉയരമുള്ളതും വിശേഷിച്ചു് ഒറ്റയ്ക്ക നിൽക്കുന്നതുമായ, മരത്തിന്റെ അടുത്തു പോകരുതു്. പൂർണ്ണമായി ലോഹംകൊണ്ടുണ്ടാക്കിയ കാർ, ബസ്, ട്രെയ്ൻ, തുടങ്ങിയ വാഹനങ്ങളുടെ ഉള്ളിൽ ഇരിക്കുന്നതു് തികച്ചും സുരക്ഷിതമാണു്, അതുപോലെതന്നെ, ആധുനിക റീയിൻഫോഴ്സ്ഡ് കോൺക്രീറ്റ് കെട്ടിടങ്ങളുടെ ഉള്ളിലും താരതമ്യേന സുരക്ഷിതമാണു്, മിന്നൽരക്ഷാസംവിധാനങ്ങൾ ശരിയായ രീതിയിൽ സ്ഥാപിച്ചിട്ടുള്ള കെട്ടിടമാണു് ഏറ്റവും സുരക്ഷിതം. ഓടിട്ട പഴയ ചില കെട്ടിടങ്ങളിൽ മഴവെള്ളം ശേഖരിച്ചു് മണ്ണിലെത്തിക്കാനായി മോഹംകൊണ്ടുള്ള പാത്തികൾ ചുറ്റിലും വയ്ക്കാറുണ്ടു്. അത്തരം കെട്ടിടങ്ങളും കുറച്ചൊക്കെ സുരക്ഷിതത്വം തരും. എന്നാൽ, കെട്ടിടത്തിനു സമീപത്തു് മരങ്ങളുണ്ടെങ്കിൽ റിങ് കണ്ടക്ടർ എന്ന സംവിധാനവും അത്യാവശ്യമാണു്.
കെട്ടിടത്തിനുള്ളിൽ
കെട്ടിടത്തിനുള്ളിലായാൽമാത്രം പൂർണ്ണമായി സുരക്ഷിതമല്ല. എന്തുകൊണ്ടെന്നാൽ, പുറമെയുള്ള വൈദ്യുത കമ്പികളിലോ ടെലഫോൺ കമ്പിയിലോ ടിവി കേബിൾപോലെ മറ്റേതെങ്കിലും ലോഹവസ്തുവിലോ മിന്നലേറ്റാൽ അതിലൂടെ മിന്നലിലെ അതിശക്തമായ വൈദ്യുതപ്രവാഹം കെട്ടിടത്തിനുള്ളിൽ പ്രവേശിക്കാൻ സാദ്ധ്യതയുണ്ടു്. അതുകൊണ്ടു്, മിന്നലുണ്ടാകുന്ന സമയത്തു് വയറുള്ള ടെലഫോൺ, ടിവി, ഫ്രിഡ്ജ്, തുടങ്ങിയ എല്ലാ വൈദ്യുതോപകരണങ്ങളിൽനിന്നും അകന്നു നിൽക്കണം. എന്തുകൊണ്ടെന്നാൽ, മിന്നലിലെ വൈദ്യുതപ്രവാഹത്തിന്റെ ശക്തി 30ഓ 40ഓ കിലോ ആംപിയറാണു്, നമ്മുടെ വീടുകളിലെ വൈദ്യുതപ്ലഗ്ഗുകൾക്കു താങ്ങാനാകുന്നതു് 5 മുതൽ 15 വരെ ആംപിയർ അണെന്നു് ഓർക്കുക. അതിന്റെ ആയിരം ഇരട്ടിയിലധികം ശക്തമായ വൈദ്യുതപ്രവാഹമാണു് മിന്നലിലുള്ളതു്.
കൂടാതെ, ടെറസ്സിലോ ബാൽക്കണിയിലോ പോയി നിന്നു് മഴയും മിന്നലും ആസ്വദിക്കാൻ ശ്രമിക്കരുതു്. നിങ്ങൾ അപകടം ക്ഷണിച്ചുവരുത്തുകയായിരിക്കും ചെയ്യുന്നതു്.
ഇവിടെ ഒന്നുരണ്ടുകാര്യങ്ങൾ എടുത്തു പറയേണ്ടതുണ്ടു്. ഒന്നാമതായി, മിന്നലുള്ള സമയത്തു് മൊബൈൽഫോൺ ഉപയോഗിക്കുന്നതു് അപകടകരമാണു് എന്നൊരു തെറ്റിദ്ധാരണ എങ്ങനെയോ പ്രചരിച്ചിട്ടുണ്ടു്. മിന്നലുള്ള സമയത്തു് സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഉപകരണങ്ങളാണു് മൊബൈൽ ഫോണും കോഡ്ലെസ്സ് ഫോണും. കമ്പിയുപയോഗിച്ചു് ബന്ധിപ്പിച്ചിരിക്കുന്ന ഫോണുകളാണു് അപകടകരം, അതിന്റെ കാരണം മുകളിൽ വിശദീകരിച്ചല്ലോ. അതുപോലെ, മിന്നലിന്റെ വെളിച്ചം കണ്ടിട്ടു് ഉപകരണങ്ങൾ സ്വിച്ചോഫ് ചെയ്യാനോ പ്ലഗ് ഊരിയിടാനോ ശ്രമിക്കരുതു്. എന്തുകൊണ്ടെന്നാൽ നിങ്ങൾ അതിൽ തൊടുന്ന സമയത്താവാം അതിനെ ബന്ധിപ്പിച്ചിരിക്കുന്ന കമ്പിയിൽ മിന്നലേൽക്കുന്നതു്. അതോടെ ആ മിന്നലിലെ വൈദ്യുതി നിങ്ങളെയും അപകടപ്പെടുത്തും. ദൂരെനിന്നു് ഇടിയുടെ ശബ്ദം കേൾക്കുമ്പോൾത്തന്നെ ഉപകരണങ്ങളുടെ പ്ലഗ്ഗുകൾ ഊരിയിടുക, അഥവാ അങ്ങനെ ചെയ്യാൻ നിട്ടുപോയെങ്കിൽ ഒന്നും ചെയ്യാതിരിക്കുക. അഥവാ മിന്നലേറ്റാലും ആ ഉപകരണമേ നഷ്ടപ്പെടൂ. അല്ലെങ്കിൽ, മേൽപ്പറഞ്ഞ മാസങ്ങളിൽ ഉച്ചയാകുമ്പോഴേ ഉപകരണങ്ങളുടെ പ്ലഗ്ഗുകൾ ഊരിയിട്ടേക്കുക.
ഈ ബുദ്ധിമുട്ടുകളൊക്കെ മിന്നലിന്റെ കാലത്തു മാത്രമേയുള്ളൂ എന്നോർക്കുമല്ലോ. അല്പം ശ്രദ്ധിച്ചാൽ ജീവാപായം ഒഴിവാക്കാം. മിന്നൽരക്ഷാസംവിധാനങ്ങൾ സ്ഥാപിച്ചാൽ വസ്തുവകകൾക്കുണ്ടാകാവുന്ന നഷ്ടവും ഒഴിവാക്കാം.
കൂടുതലറിയാൻ താൽപ്പര്യമുള്ളവർ കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച “മിന്നലും ഇടിയും” എന്ന പുസ്തകം വായിക്കുമല്ലോ. അതിന്റെ കവർച്ചിത്രം (ശ്രീ ബാലൻ മാധവൻ ദയവായി നൽകിയതു്) ഇതാ:
August 2020 has been a devastating month across large swaths of the United States: As powerful Hurricane Laura barreled into the U.S. Gulf Coast on August 27, fires continued to blaze in California. Meanwhile, farmers are still assessing widespread damage to crops in the Midwest following an Aug. 10 “derecho,” a sudden, hurricane-force windstorm.
Each of these extreme weather events was the result of a particular set of atmospheric — and in the case of Laura, oceanic — conditions. In part, it’s just bad luck that the United States is being slammed with these events back-to-back-to-back. But for some of these events, such as intense hurricanes and more frequent wildfires, scientists have long warned that climate change has been setting the stage for disaster.” says this report: https://www.sciencenews.org/article/2020-extreme-weather-climate-change-hurricane-derecho-wildfire
That is about the United States. What about India, and Kerala? Is anyone bothered? Has anyone taken the trouble or interest to see what is happening and what all could happen? I wonder!
ഏതാനും മാസങ്ങൾക്കുമുമ്പു്, കൃത്യമയി പറഞ്ഞാൽ, 2020 ജനുവരി 7നു്, എഴുതിയ ചില കാര്യങ്ങളാണു്. അവ അബദ്ധവശാൽ മറ്റൊരു ബ്ലോഗിലാണു് ചെന്നുപെട്ടതു്. അതിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്നു തോന്നിയതിനാൽ അതിവിടെ പകർത്തുന്നു. ഇതിപ്പോൾ പ്രസക്തമാകുന്നതു് ഈ സംഭവം മാത്രം കാരണമല്ല. ഇതുപോലത്തെ തീപിടിത്തങ്ങളും മറ്റു പ്രശ്നങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലും, വിശേഷിച്ചു് അമേരിക്ക, യൂറോപ്പ്, തുടങ്ങിയ നാടുകളിൽ ഇപ്പോഴും അരങ്ങേറുന്നുണ്ടു്, എന്നാൽ അവയിലും നമ്മുടെ മാദ്ധ്യമങ്ങൾക്കു് യാതൊരു താൽപ്പര്യവുമില്ല എന്നതാണു്. അങ്ങുദൂരെ നടക്കുന്നതല്ലേ എന്നോർത്തു് ആരും സമാധാനിക്കണ്ട. ഇതെല്ലാം ഉണ്ടാക്കുന്നതിൽ ഒരു പ്രധാനപങ്കു് കാലാവസ്ഥാവ്യതിയാനത്തിനുമുണ്ടു്. ഇതെല്ലാം നാളെ നമ്മുടെ നാട്ടിലും അനുഭവപ്പെടും എന്നതിനു് യാതൊരു സംശയവും വേണ്ട. അന്നു് നേരിട്ടു് അനുഭവിക്കാം എന്നോർത്തു് സന്തോഷിക്കാം.
കാലാവസ്ഥാവ്യതിതാനത്തെപ്പറ്റിയാണു് ഈ ബ്ലോഗ് പ്രധാനമായി പറയുന്നതു്. അതിൽത്തന്നെ കേരളത്തിനു പ്രസക്തിയുള്ള കാര്യങ്ങൾക്കാണു് ഊന്നൽകൊടുക്കാൻ ശ്രമിച്ചതു്. എന്നാൽ ഇന്നത്തെ ആഗോളവൽകൃതലോകത്തു് ഏതുഭാഗത്തു് നടക്കുന്ന കാര്യത്തിനും മറ്റേതുഭാകത്തും പ്രസക്തിയുണ്ടെന്നതാണു് സത്യം. അങ്ങനെയൊരു കാര്യത്തെപ്പറ്റിയാണു് ഇപ്പോൾ പറയാൻപോകുന്നതു്. അതും ഇവിടത്തെ മാദ്ധ്യമങ്ങളിൽ തീരെ പ്രതിപാദിച്ചുകാണാത്ത കാര്യം.
ആസ്ട്രേലിയ എന്ന ഭൂഖണ്ഡത്തിൽ വലിയ ഭാഗവും മരുഭൂമിയാണു്. സസ്യങ്ങളുള്ളതിൽ വലിയ ഭാഗവും കുറ്റിക്കാടുകളുമാണു്. ഈ കുറ്റിക്കാടുകളിൽ തീപിടിത്തം പണ്ടുമുതലേ സാധാരണമാണു്. ഇതുണ്ടാകുന്നതു് സ്വാഭാവികവും മനുഷ്യസ്രഷ്ടവുമായ കാരണങ്ങളാലാണു്. സ്വാഭാവിക കാരണങ്ങളിൽ മിന്നലും മനുഷ്യസ്രഷ്ടമായവയിൽ കാടു തെളിക്കാനായി ആദിവാസികൾ തീയിടുന്നതും പുകവലിക്കുന്നവരുടെ അശ്രദ്ധയും മുകളിലൂടെ പോകുന്ന വൈദ്യുത കമ്പകളിൽനിന്നു് സ്പാർക്കുണ്ടാകുന്നതും മറ്റും ഉൾപ്പെടുന്നു. പ്രാകൃതമായ കാരണങ്ങളാൽ ആസ്ട്രേലിയൻ കുറ്റിക്കാടുകളിൽ തീപിടിത്തമുണ്ടാകുന്നതു് പതിനായിരമോ അതിലധികമോ വർഷമായി നടക്കുന്ന കാര്യമായതിനാൽ അവിടത്തെ പല സസ്യങ്ങളും അതിനു് യോജിക്കുന്ന വിധത്തിൽ പരിണമിച്ചിട്ടുണ്ടത്രെ. എന്നാൽ അടുത്തകാലത്തായി ഇത്തരം കാട്ടുതീകൾ കൂടുതലായി ഉണ്ടാകുന്നുണ്ടു് എന്നു കരുതുന്നു. ഇതിനുള്ള ഒരു കാരണം കാലാവസ്ഥാവ്യതിയാനത്താലുണ്ടായ വരൾച്ചയും ആണെന്നു കരുതപ്പെടുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ ആസ്ട്രേലിയയിലെ ശരാശരി താപനില ഒരു ഡിഗ്രി കൂടിയിട്ടുണ്ടത്രെ. മാത്രമല്ല, കഴിഞ്ഞ നാനൂറു വർഷങ്ങളിൽ ഉണ്ടാകാത്ത വിധത്തിലുള്ള വരൾച്ചയാണു് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനകാലങ്ങളിലും ഈ നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിലും ഉണ്ടായതു് എന്നു് മെൽബൺ സർവ്വകലാശാലയിൽ 2018ൽ നടത്തിയ ഒരു പഠനം കണ്ടെത്തിയിട്ടുണ്ടു്.
ഇത്തരം കാരണങ്ങളാലാവണം, ഈ വർഷം അഭൂതപൂർവ്വമായ കാട്ടുതീയാണു് ആസ്ട്രേലിയയിലെ പല കുറ്റിക്കാടുകളെയും കവർന്നിരിക്കുന്നതു്. ഇതിന്റെ തീവ്രത ഞാനിവിടെ വിവരിക്കാൻ ശ്രമിക്കുന്നില്ല. പകരം, അവയുടെ ചിത്രങ്ങളും വിഡിയൊകളും അടങ്ങുന്ന പേജുകൾ ചൂണ്ടിക്കാട്ടുക മാത്രമാണു് ചെയ്യുന്നതു്. ആയിരം വാക്കുകളെക്കാൾ നന്നായി ഒരു ചിത്രം ആശയം വിനിമയം ചെയ്യും എന്നാണല്ലോ പറയപ്പെടുന്നതു്. വിഡിയൊ ആകുമ്പോൾ അതു് പതിനായിരം വാക്കുകളായി വികസിപ്പിക്കാമായിരിക്കണം. എന്തായാലും അത്രയധികം വാക്കുകൾ ടൈപ്പുചെയ്യുന്ന ജോലി ലാഭിച്ചുകൊണ്ടും നേരിട്ടു കാണുന്നതിന്റെ ആസ്വാദ്യത പകരുന്നതിനുമായി ചില കണ്ണികൾമാത്രം ഇവിടെ വയ്ക്കുന്നു:
ഇതൊന്നും നമ്മുടെ മാദ്ധ്യമങ്ങൾ നമ്മെ അറിയിക്കാത്തതെന്തേ? “നമ്മുടെ കാര്യം” അല്ലാത്തതുകൊണ്ടാണോ? അതോ CRS, CAA, തുടങ്ങിയവ ഇതിനെക്കാൾ പ്രാധാന്യമുള്ളതായതുകൊണ്ടോ? ഈ കാലാവസ്ഥാവ്യതിയാനം എന്ന സാധനത്തെ പിടിച്ചുകെട്ടിയില്ലെങ്കിൽ നമ്മൾ കഴിഞ്ഞ രണ്ടുവർഷമായി നേരിടുന്ന പ്രളയം മാത്രമല്ല, ഇവിടെ കാണുന്നതുപോലത്തെ തീയും അനുഭവിക്കേണ്ടിവരും. അപ്പോൾ മറ്റൊന്നും സഹായിക്കില്ല. കാലാവസ്ഥാവ്യതിയാനത്തെ നേരിടാനായി നമ്മുടെ നാട്ടിൽ കാര്യമായി ഒന്നും ചെയ്തിട്ടില്ല എന്നതാണു് സത്യം.
കാലാവസ്ഥാവ്യതിയാനത്തെപ്പറ്റി ജനങ്ങളെ അറിയിക്കാനും അവരെ തയാറാക്കി നിത്താനുമുള്ള ഉത്തരവാദിത്തം സർക്കാരിനുള്ളതിനെക്കാൾ കൂടുതൽ മാദ്ധ്യമങ്ങൾക്കുണ്ടു്. ബ്രിട്ടനിൽനിന്നിറങ്ങുന്ന ഗാർഡിയൻ എന്ന പത്രത്തെ നോക്കൂ. കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട ലോകത്തെല്ലായിടത്തുനിന്നുമുള്ള വാർത്തകൾ അവർ എല്ലാ ദിവസവും പ്രസിദ്ധീകരിക്കുന്നു. പലതും ആദ്യപേജിൽത്തന്നെ. ഇതുപോലെ മാദ്ധ്യമധർമ്മം പുലർത്തുന്നവരുണ്ടായതുകൊണ്ടാണു് യൂറോപ്പിലെ ജനങ്ങൾ കാലാവസ്ഥാവ്യതിയാനത്തെപ്പറ്റി ബോധവാന്മാരായതും ഗ്രെറ്റ തൺബർഗിനെപ്പോലുള്ള ഒരു കുട്ടി ആഗോളതലത്തിലുള്ള മാറ്റത്തിനുവേണ്ടി പോരാടാൻ തയാറായതും. കൂപമണ്ഡൂകങ്ങളായി ജീവിക്കുന്ന നമ്മൾ പ്രളയംവന്നു കുറേ ജീവനുകളും സ്വത്തും കൊണ്ടുപോയപ്പോഴാണു് കാലാവസ്ഥാവ്യതിയാനത്തെപ്പറ്റി കേട്ടുതുടങ്ങിയതു്. എന്നാൽ നമ്മൾ ആരൊക്കെയോ ആണെന്നുള്ള അഹങ്കാരത്തിനു് വല്ല കുറവുമുണ്ടോ?
ഏതാനും ചിത്രങ്ങൾ കൂടി
ഈ തീയെല്ലാം ഉണ്ടാക്കിയതിനു് ഉത്തരവാദികളെന്നു പറയപ്പെടുന്ന 183 പേരെ സർക്കാർ അറസ്റ്റ് ചെയ്തിട്ടുണ്ടു്. അവരുടെ പങ്കെന്താണെന്നു് ഇപ്പോൾ വ്യക്തമല്ല. എന്നാൽ കാലാവസ്ഥാവ്യതിയാനംമൂലം നാടെല്ലാം അസാധാരണമായി വരണ്ടുകിടന്നതു് ഒരു കാരണമാണെന്നു് ഇപ്പോൾ പറയുന്നുണ്ടു്. ഇതിന്റെ നൂറിലൊന്നു് ഭയാനകമായ ഒരു ദുരന്തത്തെ നേരിടാൻ നമുക്കു് വല്ല കോപ്പുമുണ്ടോ എന്നു് ചിന്തിക്കേണ്ടതാണു്.
(I thank Sri Ajaikumar for sending these photographs to a WhatsApp group in which I too am a member. These photographs might be under copyright, and will be removed if and when I am notified)
Let me take anticipatory bail by submitting that I am not an expert on forests or wildlife. I am writing this based only on the limited knowledge I have, which a lot of people seem to lack. So, if there is any mistake here, I request readers to correct me.
The report of a pregnant elephant killed when trying to eat a pineapple fileld with crackers has the whole country lamenting its death and looking for the culprit. Even a Union minister thought it fit to comment on it and gave a communal colour to it while naming the wrong place where it happened. Ratan Tata also expressed his grief. The Chief Minister announced that action will be taken against the responsible people. Wonder why so much interest in the case that even the plight of thousands of workers walking thousands of kilometres to reach home did not evoke? I think there are two reasons: one, many people, especially politicians from other states have been on the lookout for an issue to blame the people and government of Kerala;, two, elephant is an animal that carries “gods” during temple festivals, although the torture it suffers in the process is masked by glorifying it. And, maybe, three, a lot of people are really fond of this gentle giant.
All that is understandable. But people seem to believe and media seem to confirm that punishing the offender in this case will solve the problem of man-animal conflict in the country. Clearly, this is not the first time an animal is being unnecessarily killed by humans and this is not going to be the last, do what the government may. In order to understand the origin of the man-animal conflict, one has to go back several decades in history. There was a time after the second world war when there was serious food scarcity in Kerala and India as a whole, when the government encouraged people to go into the forests, clear the trees and start cultivating food crops. This naturally caused people to invade the lands that belonged to animals, part of which was already lost to plantations, dams, roads and such, apart from large scale deforestation. In short, animals lost part their territory to humans. This is not very different from India losing part of its territory to China or Pakistan. What do Indians do when that happens? Of course, everybody know, and wants Indians to recover it. That is all the animals also did, but humans being more technically empowered and more selfish, they succeeded in driving the animals back or killing them when they couldn’t drive them away. This, of course, didn’t solve the problem and animals continue to invade their lands now occupied by humans and this naturally causes conflict. Humans have tried various ways to prevent the entry of animals into the lands they occupy now, but no technique has been very successful in that.
So, what is the solution? The solution generally heard among experts and activists is for humans to leave some area around forests for animals to wander when they feel like. In short, people have to move away from lands close to forests. As they moved into forests in the first place because the government asked them to, isn’t it natural for the government to encourage them to come back to midland regions where there are no frorests? That raises the question, will they leave the place they have lived for a long time and come back? No, not voluntarily. So, what can the government do? The government can offer incentives to leave the land near forests and disintives to stay there. This is no big problem, as there are many instances where such positive and negative incentives have been used, and will again be used, to get people to do what the government wants. So, do that!
Yes, as per law, one is not supposed to use crackers against wild animals. So, the people who did that will be punished and rightly so. But will that be the end of such problems? If punishment could end crime, this country should now be free of all crime and be like the land of King Mahabali, where nobody tells lies, nobody cheats, no wrong weights, why no rape, no murder, and the police would have no job! So, we may punish the people responsible for the sad death of the elephant (actually, a feel-good thing more than anything else), but that won’t solve the problem. Another year, another elephant, maybe a tiger or some other animal would be killed and again we will punish someone, and things can go on like that if that is what everybody would like. But that certainly is not what I would prefer.
ഗർഭിണിയായ ആന പടക്കം നിറച്ച പൈനാപ്പിൾ തിന്നാൻ ശ്രമിച്ചു് മരിച്ച സംഭവം രാജ്യമാകെ പ്രതിഷേധമുയർത്തി. പൈനാപ്പിളിൽ പടക്കം നിറച്ചു് വച്ചവരെ കണ്ടെത്തി ശിക്ഷിക്കണം എന്നു് പ്രമുഖർ പ്രസ്താവിച്ചു. നടപടിയുണ്ടാകും എന്നു് മുഖ്യമന്ത്രിയും പറഞ്ഞു.എന്നാൽ അതുതന്നെയാണോ ശരിയായ നടപടി എന്നു് ആരും ചിന്തിക്കുകയോ ചർച്ചചെയ്യുകയോ ചെയ്തതായി കണ്ടില്ല. ഇങ്ങനെ ഓരോ മുദ്രാവാക്യങ്ങളുടെ പിന്നാലെ പോകുകയും, അടിസ്ഥാനപ്രശ്നങ്ങളെപ്പറ്റി ചിന്തിക്കുകയോ ചർച്ചചെയ്യുകയോ ചെയ്യാതിരിക്കുക എന്നതു് നമ്മുടെ പതിവായിരിക്കുന്നു.എന്തുകൊണ്ടാണു് അങ്ങനെ പൈനാപ്പിളിൽ പടക്കങ്ങൾ നിറച്ചു് വച്ചതെന്നോ അതിനു പകരം എന്തു ചെയ്യാനാകുമായിരുന്നു എന്നോ ആരും പറഞ്ഞുകേട്ടില്ല. അല്ലെങ്കിൽ മാദ്ധ്യമങ്ങൾ അതിനു് പ്രാധാന്യം കൊടുത്തില്ല. അതല്ലേ വേണ്ടിയിരുന്നതു്? ഈ പടക്കംനിറച്ച പൈനാപ്പിൾ അവിടെ വച്ച മനുഷ്യനെ കണ്ടുപിടിച്ചു് ശിക്ഷിച്ചാൽ എല്ലാക്കാലത്തേക്കുമായി ഈ പ്രശ്നം തീരുമോ? ഇനി ആനകളോ പന്നികളോ മറ്റുമൃഗങ്ങളോ ശല്യം ചെയ്യാതിരിക്കുമോ? ഇതൊന്നും ആരും ആലോചിച്ചതേയില്ല എന്നു തോന്നും വാർത്തകൾ വായിച്ചാൽ. അതാണോ ശരിയായ നടപടി? ആനയുടെ മരണത്തിനു് പ്രതികാരമായി ആരെയെങ്കിലും ശിക്ഷിച്ചാൽ എല്ലാവർക്കും സന്തോഷമായി എന്നു തോന്നുന്നു. എന്തൊരബദ്ധം! ഇതാണോ കൊട്ടിഘോഷിച്ച പ്രബുദധകേരളം? കഷ്ടം!പിന്നെയെന്താണു് വേണ്ടതു്? അടിസ്ഥാനപ്രശ്നം എന്താണു്? ആന ചരിഞ്ഞതാണോ? ഇതാദ്യത്തെ ആനയാണോ ചരിയുന്നതു്? കൊല്ലപ്പെടുന്നതു്? തീർച്ചയായും അല്ല. മനുഷ്യരുമായുള്ള മൃഗങ്ങളുടെ സംഘട്ടനം തുടങ്ങിയിട്ടു് കാലമേറെയായി. കാടിന്റെ വിസ്തീർണ്ണം കുറഞ്ഞുകുറഞ്ഞു വരികയും കാടിനോടു് ചേർന്നുള്ളതോ കാടുതന്നെയായിരുന്നതോ ആയ ഭൂമിയിൽ മനുഷ്യർ കടന്നുചെന്നു് കൃഷിചെയ്യാൻ തുടങ്ങുകയും ചെയ്ത കാലത്തു തുടങ്ങിയതാണു് ഈ സംഘർഷം. മനുഷ്യന്റെ ഉയർന്ന “സാങ്കേതിക”ശേഷി അവനെ ഈ സംഘർഷത്തിൽ എക്കാലത്തും വിജയിയാക്കി. മനുഷ്യർക്കുള്ള ഭക്ഷ്യധാന്യത്തിന്റെയും മറ്റും ക്ഷാമം വന്ന കാലത്തു് കാടുകൾ കൈയേറി കൃഷിചെയ്യാൻ സർക്കാർതന്നെ ആഹ്വാനംചെയ്തു. അങ്ങനെയാണു് അനേകംപേർ സഹ്യാദ്രിസാനുക്കളിലേക്കു് കുടിയേറിയതും കാടുകൾ തെളിച്ചു് കൃഷിചെയ്യാൻ തുടങ്ങിയതും. അതിനുമുമ്പുതന്നെ തേയില, റബ്ബർ തോട്ടങ്ങൾ തുടങ്ങിയിരുന്നു. ഇതെല്ലാം ബാധിച്ചതു് കാട്ടിലെ എല്ലാ മൃഗങ്ങളെയുമാണു്. മനുഷ്യനു മാത്രമല്ല മൃഗങ്ങൾക്കും ഭക്ഷണവും ജീവിക്കാനുള്ള ഇടവും വേണം എന്നു് മനുഷ്യൻ മനസ്സിലാക്കിയപ്പോഴേക്കു് വൈകിപ്പോയി. അന്നുതന്നെ കാടുകയ്യേറിയവരെ നാട്ടിലേക്കു് മടക്കാനുള്ള ശ്രമം തുടങ്ങേണ്ടതായിരുന്നു. അതു് ചെയ്യാതിരുന്നതു് മൃഗങ്ങളുടെ കുറ്റമല്ല, മനുഷ്യരുടേതാണു്. ഭൂമി മനുഷ്യന്റേതു മാത്രമാണെന്നു് വിശ്വസിച്ചിരുന്ന കാലത്തു് ഈ ആശയങ്ങൾ പറയാനോ പറഞ്ഞാൽത്തന്നെ ചെവിക്കൊള്ളാനോ ആരുമില്ലായിരുന്നു.പരിസ്ഥിതി എന്നതു് ഒരു പ്രശ്നമായിത്തീരുകയും കാടുകളുടെയും മറ്റു മൃഗങ്ങളുടെയും പ്രാധാന്യം മനുഷ്യൻ മനസ്സിലാക്കുകയും ചെയ്തപ്പോഴെങ്കിലും മനുഷ്യർ കാടുകളെ മൃഗങ്ങളുടെ നാടായി വിട്ടുകൊടുക്കേണ്ടതായിരുന്നു. അതും ചെയ്തില്ല. വനങ്ങൾ വനവാസികളുടെ സ്വന്തമാണെന്നും അതു് അവരെ ഏൽപ്പിക്കണമെന്നും ഇന്ത്യയിൽ നിയമം കൊണ്ടുവന്നിട്ടും സർക്കാരുകളുൾപ്പെടെ ആരും ഒന്നും ചെയ്തില്ല. അതിനുപകരം മൃഗങ്ങളെ ശത്രുക്കളായി കണ്ടു് വകവരുത്താനുള്ള നടപടികളുമായി മുന്നോട്ടുപോയി. അതിനു് ഈയൊരു പൈനാപ്പിളിൽ പടക്കം നിറച്ചുവച്ചവരെ തൂക്കിലേറ്റിയാൽ പരിഹാരമാകുമോ? അതാണോ ചെയ്യേണ്ടതു്? ആ ആനയുടെയും അതിന്റെ കുഞ്ഞിന്റെയും ദാരുണാന്ത്യത്തിനു് ഉത്തരവാദി ആ പൈനാപ്പിളിൽ പടക്കം വച്ച വ്യക്തിയോ കുടുംബമോ അല്ല. മാറിമാറിവന്ന സർക്കാരുകളുൾപ്പെടെ നാമെല്ലാമാണു്. ആ സത്യം തിരിച്ചറിയാതെ എന്തു് ചെയ്തിട്ടും ഒരു പ്രയോജനവുമില്ല. ജനങ്ങളെയും സർക്കാരുകളെയും ശിക്ഷിക്കാൻ ആരെങ്കിലും ഒരുമ്പെടുമോ? ആനയുടെ മരണത്തിൽ പ്രതിഷേധവുമായി വന്ന മനേകാഗാന്ധി? രത്തൻ ടാറ്റ? ഇല്ല, അല്ലേ?ഇനി ജനങ്ങൾ സ്വയം ചിന്തിച്ചുതുടങ്ങാൻ പ്രേരിപ്പിക്കുന്ന രാഷ്ട്രീയപ്പാർട്ടികളും സ്വയം ചിന്തിക്കാൻ സന്നദ്ധരായ ജനതയും ഉണ്ടാകുന്നതുവരെ കഷ്ടകാലത്തിനു് ഇത്തരം മുദ്രാവാക്യങ്ങളുടെ പിന്നാലേ പോയി സിന്ദാബാദി വിളിക്കാൻ വിധിക്കപ്പെട്ടവരായിരിക്കും നമ്മൾ. കഷ്ടം, ഹാ “പ്രബുദ്ധ”ജനതയേ!
പ്രകൃതിയിലെ പ്രതിഭാസങ്ങളിൽവച്ചു് ഭൂമിയിലെ ജീവജാലങ്ങൾക്കു്, വിശേഷിച്ചു് മനുഷ്യനും മനുഷ്യന്റെ വസ്തുവകകൾക്കും വളരെയധികം നാശനഷ്ടമുണ്ടാക്കുന്ന ഒന്നാണു് ഇടിമിന്നൽ. ലോകത്താകമാനം പ്രതിവർഷം ശരാശരി 24,000 മനുഷ്യർ മിന്നലേറ്റു് മരിക്കുന്നുണ്ടെന്നാണു് കണക്കാക്കിയിട്ടുള്ളതു്. അതിന്റെ പത്തിരട്ടി മനുഷ്യർക്കാണു് പരിക്കേൽക്കുന്നതു് എന്നും. പ്രളയം, ഉരുൾപൊട്ടൽ, വരൾച്ച, കൊടുങ്കാറ്റ്, എന്നിങ്ങനെ പലവിധത്തിലുള്ള പ്രകൃതിദുരന്തങ്ങൾ ഇന്ത്യയിലുണ്ടാകുന്നുണ്ടെങ്കിലും അവയിൽവച്ചു് ഏറ്റവുമധികം മരണങ്ങൾക്കു് കാരണമാകുന്നതു് മിന്നലാണെന്നു് ദേശീയ ദുരന്തനിവാരണ അതോറിറ്റി തിരിച്ചറിഞ്ഞിട്ടുണ്ടു്. ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിലും കേരളത്തിലെയും ജമ്മു-കാശ്മീരിലെയും ചില പ്രദേശങ്ങളിലും പ്രതിവർഷം ശരാശരി 80 ദിവസങ്ങളിൽ മിന്നലോ ഇടിമേഘങ്ങളോ ഉണ്ടാകുന്നുണ്ടു് എന്നാണു് കാലാവസ്ഥാനിരീക്ഷണവകുപ്പിന്റെ കണ്ടെത്തൽ എന്നും ഇന്ത്യയിൽ പ്രതിവർഷം ശരാശരി 2,500 പേർ മിന്നലിന്റെയും ഇടിമേഘത്തിൽനിന്നുണ്ടാകുന്ന ശക്തമായ മഴയുടെയും കാറ്റിന്റെയും ഫലമായും മരിക്കുന്നുണ്ടു് എന്നും അവരുടെ നയ-പദ്ധതി രേഖയിൽ (Policy-Plan document) എടുത്തുപറയുന്നുണ്ടു്. എന്നാൽ, 1979-2011 കാലഘട്ടത്തിലെ മിന്നലപകടങ്ങളെപ്പറ്റി കാലാവസ്ഥാനിരീക്ഷണവകുപ്പിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുരുക്ഷേത്ര സർവ്വകലാശാലയിലെ ഓംവീർ സിങ്ങും ജഗ്ദീപ് സിങ്ങും ചേർന്നു നടത്തിയ ഒരു പഠനത്തിൽ പറയുന്നത് ഇങ്ങനെയാണ്: ഏതാണ്ടു് 5259 പേരാണു് ഇന്ത്യയിൽ ഇടിമിന്നലിൽ മരിക്കുന്നതു്. ദേശീയ ദുരന്തനിവാരണഅതോറിറ്റിയുടെ നിഗമനവും കുരുക്ഷേത്ര ഓംവീർ സിങ്ങിന്റെയും മറ്റും നിഗമനവും തമ്മിലുള്ള ഈ വലിയ വ്യത്യാസത്തിനു് കാരണമായി ഓംവീർ സിങ്ങ് പറയുന്നതു് അവരുപയോഗിച്ച കാലാവസ്ഥാനിരീക്ഷണവകുപ്പിന്റെ ദത്തങ്ങളുടെ ഉയർന്ന വിശ്വസനീയതയാണു് എന്നാണു്.
ആദ്യത്തെ പഠനം
കേരളത്തിലെ മിന്നലപകടങ്ങളെപ്പറ്റി ആദ്യമായി വിശദമായ പഠനം നടത്തിയതു് തിരുവനന്തപുരത്തെ ഭൗമശാസ്ത്രപഠനകേന്ദ്രത്തിലെ ഡോ. എസ്. മുരളീദാസും കൂട്ടരും ആണു്. 1986-2001 കാലഘട്ടത്തിലുണ്ടായ മിന്നലപകടങ്ങളെക്കുറിച്ചു് മലയാളം പത്രങ്ങളിൽ വന്ന റിപ്പോർട്ടുകളും നഷ്ടപരിഹാരത്തിനായി വില്ലേജ് ആപ്പീസുകളിൽ നൽകിയ അപേക്ഷകളുടെ വിവരങ്ങളും ശേഖരിച്ചാണു് ആ പഠനം നടത്തിയതു്. ഇതിൽനിന്നു് കണ്ടെത്തിയതു് അന്നു് അവിശ്വസനീയമായി തോന്നിയ കാര്യങ്ങളാണു്: കേരളത്തിൽ പ്രതിവർഷം ശരാശരി 72 പേർ മിന്നലേറ്റു് മരിക്കുകയും 112ഓളം പേർക്കു് പരിക്കേൽക്കുകയും ചെയ്യുന്നുണ്ടു് എന്നതായിരുന്നു ആ കണ്ടെത്തൽ. ഇതു് അക്കാലത്തു് സർക്കാർ ഉദ്യോഗസ്ഥരുൾപ്പെടെ പലർക്കും വിശ്വസനീയമായി തോന്നിയില്ല, എങ്കിലും വിശദമായ വിവരങ്ങളുടെ സാന്നിദ്ധ്യത്തിൽ യാഥാർത്ഥ്യമായി അംഗീകരിക്കേണ്ടിവന്നു.
മുരളീദാസും കൂട്ടരും മുന്നോട്ടുവച്ച ഒരു ആശയമിതായിരുന്നു: പാശ്ചാത്യരാജ്യങ്ങളിൽ സുരക്ഷാമാർഗ്ഗമായി പറയുന്നതു് കെട്ടിടത്തിനുള്ളിലായിരിക്കുക എന്നതാണു്. എന്നാൽ കേരളത്തിൽ കണ്ടതു് മരണങ്ങൾ നടക്കുന്നതു് കെട്ടിടത്തിനുള്ളിലും പുറത്തും ഏതാണ്ടു് ഒരുപോലെയാണു് എന്നതാണു്. ഇതിനുള്ള കാരണം കെട്ടിടങ്ങൾ നിൽക്കുന്നതു് മിക്കപ്പൊഴും മരങ്ങളുടെ ഇടയിലാണു് എന്നതാണു്. മരത്തിൽ മിന്നൽ പതിക്കുകയും ആ വൈദ്യുതി ഭൂമിയിലൂടെ പ്രവഹിക്കുന്ന പാതയിൽ കെട്ടിടമിരിക്കുകയും ചെയ്യുമ്പോൾ അതിനുള്ളിലുള്ള മനുഷ്യർക്കും അപകടമുണ്ടാകാനിടയുണ്ടു്. കേരളത്തിൽ ഇടതിങ്ങിയുള്ള മരങ്ങളുടെ സാന്നിദ്ധ്യമാണു് ഇതിനു് കാരണമായി അവർ ചൂണ്ടിക്കാട്ടിയതു്. ഇതിനു പരിഹാരമായി അവർ മുന്നോട്ടുവച്ചതു് കെട്ടിടത്തിനു ചുറ്റിലുമായി കുഴിച്ചിടുന്ന വൈദ്യുതചാലകങ്ങളായ “റിങ് കണ്ടക്ട”റാണു്.
മുരളീദാസും കൂട്ടരും പഠനത്തിനുപയോഗിച്ചതു് ഇപ്പോൾ ഇരുപതിലധികം വർഷം പഴക്കമുള്ള ദത്തങ്ങളാണു്. കാലാവസ്ഥാവ്യതിയാനം ഇടിമേഘങ്ങളും അതിലൂടെ മിന്നലുകളും ഉണ്ടാകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കാം എന്നൊരു അഭിപ്രായം ശാസ്ത്രജ്ഞർക്കിടയിലുണ്ടു്. അതുകൊണ്ടും സംസ്ഥാനാടിസ്ഥാനത്തിൽ മിന്നലപകടങ്ങളെപ്പറ്റി ഒരു ബോധവൽക്കരണപരിപാടി നടത്തുന്നതിനുവേണ്ടിയും ധനസഹായമില്ലാതിരുന്നതിനാൽ ഇന്റർനെറ്റിലൂടെ ലഭ്യമായ മിന്നലപകടങ്ങളുടെ റിപ്പോർട്ടുകളെ മാത്രം ആശ്രയിച്ചുകൊണ്ടു് ഒരു വിവരശേഖരണം 2014-15 കാലഘട്ടത്തിൽ നടത്തുകയുണ്ടായി. സിസ്സ (Centre for Innovation in Science and Social Action, CISSA) എന്ന സംഘടന സ്ഥാപിച്ച ലാർക്ക് (Lightning Awareness and Research Centre, LARC) എന്ന പദ്ധതിയുടെ കീഴിലായിരുന്നു വിവരശേഖരണം നടത്തിയതു്. ആ ദത്തങ്ങളുപയോഗിച്ചുള്ള പഠനത്തിന്റെ ഫലങ്ങളാണു് ഈ ലേഖനത്തിൽ വിവരിക്കുന്നതു്. അവ ഏറെക്കുറെ മുരളീദാസും കൂട്ടരും നടത്തിയ വിശദമായ പഠനത്തെ പിൻതുണയ്ക്കുന്നുണ്ടു്. എന്നാൽ ദത്തങ്ങളുടെ പരിമിതിമൂലം ആ പഠനവുമായി നേരിട്ടു് താരതമ്യപ്പെടുത്താനാവില്ല. അതിനായി ഏതാണ്ടു് അതേരീതിയിലുള്ള പുതിയ പഠനം ധനസഹായം ലഭിച്ചാൽ നടത്താനുദ്ദേശിക്കുന്നുണ്ടു്. തൽക്കാലം ഈ പുതിയ പഠനം നൽകിയ വിവരങ്ങളും മുരളീദാസിന്റെയും മറ്റും പഠനവുമായി താരതമ്യപ്പെടുത്തുമ്പോൾ മനസ്സിലാകുന്ന കാര്യങ്ങളും പരിശോധിക്കാം.
ആദ്യമായി, മുരളീദാസിന്റെ പഠനത്തിൽ കണ്ട കാര്യങ്ങൾ എന്തായിരുന്നു എന്നു നോക്കാം. പതിനഞ്ചുവർഷത്തെ ശരാശരി എടുക്കുമ്പോൾ 1986-2001 കാലഘട്ടത്തിൽ പ്രതിവർഷം 72 പേർ മരിക്കുകയും 112ഓളം പേർക്കു് പരിക്കു പറ്റുകയും ചെയ്തു എന്നതാണു് ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തൽ. ഇതു് അവിശ്വസനീയമായിരുന്നു എന്നതുകൊണ്ടുതന്നെ മിന്നൽ എന്ന പ്രതിഭാസത്തിലേക്കും ഒരു പ്രകൃതിദുരന്തം എന്ന നിലയ്ക്കു് അതിനുള്ള പ്രാധാന്യത്തിലേക്കും എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. ഇതിന്റെയുംകൂടി ഫലമായിട്ടാണു് ലാർക്ക് എന്ന സ്ഥാപനം തുടങ്ങിയതും അതു നടത്താനായി ഈ ലേഖകനെ ക്ഷണിച്ചതും.
കൂടുതൽ വിശദമായി പരിശോധിക്കുമ്പോൾ, സെസ് പഠനത്തിന്റെ റിപ്പോർട്ടനുസരിച്ചു് ഏറ്റവുമധികം മരണങ്ങൾ നടന്നതു് മലപ്പുറത്തും (10) രണ്ടാമതായി തിരുവനന്തപുരം, കോഴിക്കോടു്, കണ്ണൂർ ജില്ലകളിലും (8 വീതം) മൂന്നാമതായി കൊല്ലം, കോട്ടയം ജില്ലകളിലും (7 വീതം) ആണെന്നു കാണാം. ആ കാലഘട്ടത്തിൽ ഏറ്റവും കുറച്ചു് മിന്നലപകടങ്ങൾ ഉണ്ടായതു് തൃശൂർ (1), പാലക്കാടു് (2), വയനാടു് (1) ജില്ലകളിലായിരുന്നു. ഇതിനുള്ള കാരണം മനസ്സിലാക്കാനായി മിന്നലുണ്ടാക്കുന്ന ഇടിമേഘങ്ങൾ എങ്ങനെയാണു് ഉണ്ടാകുന്നതു് എന്നറിയണം. ധാരാളം ഈർപ്പമുള്ള വായു മുകളിലേക്കുയരുമ്പോൾ അതിലുള്ള നീരാവി തണുത്തു് വെള്ളമായി മാറുകയും ആ പ്രക്രിയയിൽ നീരാവിയിലടങ്ങിയ ലീനതാപം പുറത്തുവിടുകയും ചെയ്യുന്നു. ഇതു് വായുവിന്റെ മുകളിലേക്കുള്ള യാത്രയെ സഹായിക്കുകയാണു് ചെയ്യുന്നതു്. അങ്ങനെ അതു് കൂടുതൽ ശക്തമായി ഉയരുകയും കൂടുതൽ നീരാവി വെള്ളമായി മാറുകയും ചെയ്യുന്നു. വായു കുറേ മുകളിലെത്തുമ്പോൾ അവിടത്തെ താപനില പൂജ്യം ഡിഗ്രി സെൽഷ്യസ്സിൽ കുറവാകുകയും അങ്ങനെ നീരാവിയും ജലത്തുള്ളികളും കൂടാതെ ഐസ് കണങ്ങളും ഉണ്ടാകുകയും ചെയ്യുന്നു. ഇതിന്റെയെല്ലാം ഫലമായി അതിനുള്ളിൽ വൈദ്യുതചാർജുകൾ വേർപെടുകയും ധനചാർജുകൾ പൊതുവെ മുകളിലേക്കും ഋണചാർജുകൾ കൂടുതലായി താഴേക്കും നീങ്ങുകയും ചെയ്യുന്നു. ഈ ചാർജ് ശേഖരങ്ങൾക്കിടയിലും മേഘത്തിൽനിന്നു് ഭൂമിയിലേക്കുമാണു് മിന്നലുകൾ ഉണ്ടാകുന്നതു്. എന്നാൽ, വായു മുകളിലേക്കു് ഉയരുന്ന പ്രക്രിയയ്ക്കു് തുടക്കം കുറിക്കാൻ എന്തെങ്കിലും ഒരു കാരണം ആവശ്യമാണു്. അതിനായി സഹായിക്കാറുള്ള ഒരു കാര്യം എന്തെങ്കിലും കൂട്ടിയിട്ടു് തീയിടുന്നതാണു്. കപ്പക്കൃഷി ചെയ്യുന്നയിടങ്ങളിൽ കപ്പ വിളവെടുത്തു കഴിഞ്ഞാൽ അതിന്റെ കമ്പും മറ്റും കൂട്ടിയിട്ടു് തീയിടുന്ന പതിവുണ്ടായിരുന്നു എന്നും പലപ്പോഴും വേനൽക്കാലത്തു് മഴയുണ്ടായിരുന്നതു് അങ്ങനെയാണു എന്നും തിരുവനന്തപുരത്തെ കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിലെ ഒരു മുൻ ഡയറക്ടർ പറഞ്ഞതു് ഓർക്കുന്നു. ഇതുപോലെതന്നെയാണു് യാഗങ്ങൾക്കുശേഷം പന്തലിനു തീയിടുമ്പോൾ മഴ പെയ്യുന്നതും കാട്ടുതീയുണ്ടാകുമ്പോൾ അതേത്തുടർന്നു് ചിലപ്പോൾ ശക്തമായ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകുന്നതും. എന്നാൽ, ഇപ്പോൾ കേരളത്തിൽ വേനൽമഴയുണ്ടാകുന്നതു് പ്രധാനമായി മറ്റൊരു പ്രതിഭാസത്തിലൂടെയാണു് എന്നാണു് മുരളീദാസും കൂട്ടരുംതന്നെ കണ്ടെത്തിയതു്. അതെങ്ങനെയാണെന്നു് ബോക്സ-1ൽ ചരുക്കി വിവരിച്ചിരിക്കുന്നു.
ബോക്സ് 1: ഇടിമേഘമുണ്ടാകുന്നതെങ്ങനെ
പകൽസമയത്തു് കര വേഗത്തിൽ ചൂടാകുന്നു, പക്ഷെ കടൽജലം ചൂടാകാൻ കൂടുതൽ സമയമെടുക്കുന്നു. താപനിലയിലുള്ള ഈ വ്യത്യാസംനിമിത്തം കടലിൽനിന്നു് കരയിലേക്കു് വീശുന്ന കാറ്റിനെയാണു് നമ്മൾ കടൽക്കാറ്റു് എന്നു വിളിക്കുന്നതു്. വീതികുറഞ്ഞ സംസ്ഥാനമെന്ന നിലയ്ക്കു് അറബിക്കടലിൽനിന്നു് വീശുന്ന ഈ കാറ്റു് സഹ്യപർവ്വതംവരെ എത്തുകയും പർവ്വതത്തിന്റെ സാന്നിദ്ധ്യത്താൽ മുകളിലേക്കു് ഉയരുകയും ചെയ്യുന്നു. അങ്ങനെ വായുചംക്രമണം തുടങ്ങിവച്ചുകഴിഞ്ഞാൽ മേഘമുണ്ടാകാനുള്ള എല്ലാ സാഹചര്യവും ഒരുങ്ങിക്കഴിഞ്ഞു. കടലിനു മുകളിൽനിന്നു വരുന്ന വായുവായതിനാൽ ധാരാളം ഈർപ്പമുള്ള ഈ വായു മുകളിലേക്കുയരുമ്പോൾ അതു് ആദ്യം ക്യുമുലസ് എന്ന വെളുത്ത പഞ്ഞിക്കെട്ടുപോലെയുള്ള മേഘമായിത്തീരുകയും പിന്നീടു് അതു് കറുത്തിരുണ്ട കൂറ്റൻ ക്യുമുലോനിംബസ് എന്ന ഇടിമേഘമായി പരിണമിക്കുകയും ചെയ്യുന്നു.
ചിത്രം 1: ഒരു ക്യുമുലോനിംബസ് മേഘം. അടിയിൽ മഴ കാണാം. (കടപ്പാടു്: വിക്കിപ്പീഡിയ)
അങ്ങനെ, കേരളത്തിൽ ഇടിമേഘമുണ്ടാകാനായി സഹ്യപർവ്വതം സഹായിക്കുന്നുണ്ടു് എന്ന കാര്യം മനസ്സിലാക്കിക്കഴിഞ്ഞാൽ, തൃശൂർ, പാലക്കാടു്, മലപ്പുറം ജില്ലകളിൽ എന്തുകൊണ്ടാണു് മിന്നലപകടങ്ങൾ കുറയുന്നതു് എന്നു മനസ്സിലാക്കാൻ കേരളത്തിലെ സഹ്യാദ്രിയെപ്പറ്റി അറിഞ്ഞാൽമതി. ഈ പർവ്വതനിരയക്കു് രണ്ടു ഭാഗത്തായാണു് വിടവുകളുള്ളതു്. അതിൽ പ്രധാനപ്പെട്ടതു് പാലക്കാടിനു കിഴക്കുഭാഗത്തായുള്ള പാലക്കാടു് ചുരമാണു്. മനുഷ്യർക്കും ചരക്കുകൾക്കും കേരളത്തിലേക്കു് വരാനും പുറത്തേക്കു പോകാനും സഹായിക്കുന്ന ഈ ചുരങ്ങൾതന്നെ ആ ഭാഗത്തു് ഇടിമേഘങ്ങൾ കൂടുതലായി ഉണ്ടാകാതിരിക്കാൻ കാരണമാകുന്നു. ഇതുപോലെ മറ്റൊരു ചുരത്തിന്റെ സാന്നിദ്ധ്യംകൊണ്ടുതന്നെയാവണം ഇടുക്കി (3), എറണാകുളം (3), പത്തനംതിട്ട (4) ജില്ലകളിലും മിന്നലപകടങ്ങൾ താരതമ്യേന കുറവായിരിക്കുന്നതു്.
മുരളീദാസും കൂട്ടരും ചൂണ്ടിക്കാട്ടുന്ന മറ്റൊരു കാര്യം കേരളത്തിന്റെ പ്രത്യേകതയാണു്. മിന്നലിൽനിന്നു് രക്ഷപ്പെടാനായി പാശ്ചാത്യരാജ്യങ്ങളിൽ നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട സന്ദേശം, കെട്ടിടത്തിനുള്ളിലായിരിക്കുക എന്നതാണണു് ഇടി മുഴങ്ങുമ്പോൾ ഉള്ളിലേക്കു പോകുക (When thunder roars, go indoors, ചിത്രം 2 നോക്കൂ) എന്നാണു് ജനങ്ങൾ കൂടുതലായി വരാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ അവർ എഴുതിവയ്ക്കുന്നതു്. എന്നാൽ, കേരളത്തിൽ കെട്ടിടത്തിനുള്ളിലിരിക്കുന്നവർക്കും അപകടമുണ്ടാകുന്നുണ്ടു് എന്നതാണു് അവസ്ഥ. ഇതിനുള്ള കാരണമായി മുരളീദാസും കൂട്ടരും പറയുന്നതു് ഇതാണു്: കേരളത്തിൽ ഏതാണ്ടു് എല്ലായിടത്തും മരങ്ങളുടെ നടുവിലായാണു് കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നതു്. അടുത്തുള്ള ഒരു മരത്തിൽ മിന്നലേറ്റാൽ ആ മിന്നലിലെ വൈദ്യുതി പ്രവഹിക്കുന്നതു് പലപ്പോഴും കെട്ടിടമിരിക്കുന്ന പ്രദേശത്തുകൂടിയായിരിക്കും. ഇതു് ശക്തമായ വൈദ്യുതപ്രവാഹമായതിനാൽ അതിന്റെ പാതയിലെ രണ്ടിടങ്ങൾക്കിടയിൽ വലിയ വോൾട്ടത ഉണ്ടാകുന്നു. അങ്ങനെ ആ ഭാഗത്തു് ആരെങ്കിലും രണ്ടിടങ്ങളിൽ ശരീരം സ്പർശിക്കുന്ന വിധത്തിൽ നിലകൊണ്ടാൽ ആ ശരീരത്തിലൂടെ ശക്തമായ വൈദ്യുതപ്രവാഹമുണ്ടാകാനുള്ള നല്ല സാദ്ധ്യതയുണ്ടു്. ഇതുണ്ടാകാതിരിക്കാനായി രണ്ടിടങ്ങളിൽ ശരീരം സ്പർശിക്കാത്ത വിധത്തിൽ നിലകൊള്ളുകയോ കെട്ടിടത്തിനുള്ളിലൂടെ വൈദ്യുതപ്രവാഹം ഉണ്ടാകാതിരിക്കാനായി അതിനു ചുറ്റിലുമായി ഒരു ‘റിങ് കണ്ടക്ടർ’ സ്ഥാപിക്കുകയോ ചെയ്യണം.
ഇടി മുഴങ്ങുമ്പോൾ കെട്ടിടത്തിനുള്ളിൽ പോകണമെന്നു് നിർദ്ദേശിക്കുന്ന ഇത്തരം ബോർഡുകൾ അമേരിക്കയിൽ വിനോദസഞ്ചാരികൾ കൂടുന്ന സ്ഥലങ്ങളിൽ കാണാം. (കടപ്പാടു്: NOAA / National Weather Service / Public domain)
പുതിയ പഠനം
ആദ്യപഠനത്തിലെ കണ്ടെത്തലുകൾ ഏതാണ്ടെല്ലാം ശരിവയ്ക്കുന്നതുതന്നെയാണു് പുതിയ പഠനവും. എന്നാൽ, ഒരു കാര്യം ഓർമ്മിക്കേണ്ടതു്, മുരളീദാസിന്റെ പഠനത്തിനായി ഉപയോഗിച്ച അത്രയും ദത്തങ്ങൾ പുതിയ പഠനത്തിനായി ലഭ്യമായില്ല എന്നതാണു്. മൂന്നു് മലയാളം പത്രങ്ങളിൽ പതിനഞ്ചു വർഷമായി വന്ന റിപ്പോർട്ടുകളും വില്ലേജ് ആപ്പീസുകളിൽ ലഭിച്ച പരാതികളുമാണു് അവരുപയോഗിച്ചതെങ്കിൽ ഇന്റർനെറ്റിൽ ലഭ്യമായ റിപ്പോർട്ടുകൾ മാത്രമാണു് പുതിയ പഠനത്തിനായി ഉപയോഗിക്കാനായതു്. ഇക്കാരണത്താൽ താരതമ്യേന വളരെ കുറച്ചു് അപകടങ്ങളുടെ വിവരങ്ങൾ മാത്രമേ ലഭ്യമായുള്ളൂ. അവയിൽനിന്നു മനസ്സിലാകുന്ന കാര്യങ്ങൾ താഴെപ്പറയുന്നവയാണു്.
ആദ്യപഠനത്തിൽ കണ്ടതുപോലെതന്നെ പാലക്കാടു് ചുരത്തിനു പടിഞ്ഞാറുവശത്തുള്ള പ്രദേശത്തു് മിന്നലപകടങ്ങൾ താരതമ്യേന കുറവാണു്. 2014ൽ 32ഉം 2015ൽ 37ഉം മരണങ്ങൾ മാത്രമാണു് കാണുന്നതു്. ഇതു് തീർച്ചയായും മരണനിരക്കു് കുറഞ്ഞതായുള്ള സൂചനയല്ല, മറിച്ചു് ലഭിച്ച വിവരങ്ങളിലുണ്ടായ കുറവു മാത്രമാവാനാണു് സാദ്ധ്യത. ആദ്യത്തെ പഠനംപോലെ വിശദമായ പഠനം നടത്തിയാൽ അപകടനിരക്കിൽ മാറ്റമുണ്ടായിട്ടുണ്ടോ എന്നറിയാനാവും. കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായി മിന്നലുകളുണ്ടാകുന്നതിൽ വർദ്ധനയുണ്ടാകും എന്നുതന്നെയാണു് ശാസ്ത്രജ്ഞർ കരുതുന്നതു്.
കെട്ടിടത്തിനകത്തുവച്ചാണോ പുറത്തുവച്ചാണോ മരണമുണ്ടായതു് എന്നു റിപ്പോർട്ടുചെയ്തതെല്ലാം ഈ പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നതിന്റെ ഫലമായി അവയുടെ എണ്ണം തിരിച്ചറിയാൻ സാധിച്ചിട്ടുണ്ടു്. അതിൽനിന്നു കണ്ട കാര്യം മുരളീദാസും കൂട്ടരും പറഞ്ഞതുപോലെതന്നെ തമ്മിൽ വലിയ വ്യത്യാസമില്ല എന്നാണു്, കെട്ടിടത്തിനു പുറത്താണു് കൂടുതൽ മരണങ്ങൾ നടന്നതെങ്കിലും അവയുടെ എണ്ണത്തിൽ കാര്യമായ വ്യത്യാസമില്ല എന്നാണു് കാണുന്നതു്. കേരളത്തിൽ മൊത്തം മരണങ്ങൾ 2014ൽ 32 ആയിരുന്നപ്പോൾ അതിൽ 13 എണ്ണം കെട്ടിടത്തിനുള്ളിൽവച്ചും 17 എണ്ണം പുറത്തുവച്ചുമാണു്. രണ്ടെണ്ണം മാത്രം എവിടെവച്ചാണുണ്ടായതു് എന്നു് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാൽ അറിവില്ല. അതുകൊണ്ടു്, മിന്നൽച്ചാലകം സ്ഥാപിച്ചതുകൊണ്ടുമാത്രം കെട്ടിടത്തിനുള്ളിലിരിക്കുന്നവർക്കു് രക്ഷയാകണമെന്നില്ല എന്ന കാര്യം ഉറപ്പിക്കുന്നതാണു് ഈ പഠനഫലങ്ങൾ.
അതുപോലെതന്നെ ഈ പഠനത്തിൽ 2014 വർഷത്തിൽ തൃശൂർ, പാലക്കാടു് ജില്ലകളിൽ ഒരു മരണംപോലും രേഖപ്പെടുത്തിയിട്ടില്ല എന്നതു് ശ്രദ്ധേയമാണു്. ഇതും ദത്തങ്ങളുടെ പരിമിതിയായി കാണാവുന്നതാണു്. 2014ൽ ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയതു് തിരുവനന്തപുരത്തും (6) എറണാകുളത്തുമാണു് (5) എന്നതും ശ്രദ്ധേയമാണു്. എന്നാൽ, 2015ൽ ഏറ്റവും കുറച്ചു മരണങ്ങൾ കാണുന്നതു് മലപ്പുറത്തും (0) പിന്നെ എറണാകുളത്തും തൃശൂരുമാണു് (1 വീതം). ദത്തങ്ങളുടെ പരിമിതിമൂലം ഈ സംഖ്യകൾ കൃത്യമാവണമെന്നില്ല.
2018ലെ സ്ഥിതി
നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോ തങ്ങളുടെ വാർഷികറിപ്പോർട്ടിൽ പ്രകൃതിദുരന്തങ്ങളിൽ അകപ്പെട്ടു് മരിക്കുന്നവരുടെ സംഖ്യയും കൊടുക്കാറുണ്ടു്. ആ കണക്കനുസരിച്ചു് കേരളത്തിൽ 2018ൽ മിന്നലേറ്റു് മരിച്ചവരുടെ എണ്ണം 25 ആണു്. ഇതിൽ 13 പുരുഷന്മാരും 12 സ്ത്രീകളും ഉൾപ്പെടുന്നു. ഇവിടെ ജില്ലതിരിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. 2019ലെ റിപ്പോർട്ടു് ലഭ്യമായിട്ടില്ല.
അതുകൊണ്ടു്, മരണങ്ങൾ കുറഞ്ഞുവരുന്നുണ്ടു് എന്നതു് സത്യമാണു്. മിന്നലപകടങ്ങളിൽനിന്നു് രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങളെപ്പറ്റി ജനങ്ങളിൽ പല മാർഗ്ഗത്തിലൂടെ ഉണ്ടായ അറിവുതന്നെയാവണം ഈ കുറവിനു് കാരണം. എന്നാൽ മേൽപ്പറഞ്ഞ വിവരങ്ങൾ എല്ലാം ഒരേരീതിയിൽ ലഭിച്ചവയല്ലാത്തതിനാൽ പരസ്പരം താരതമ്യപ്പെടുത്തുന്നതിൽ തെറ്റുണ്ടാകാം. അതുകൊണ്ടു് മുരളീദാസും കൂട്ടരും ചെയ്ത അതേ രീതിയിൽത്തന്നെ ഒരിക്കൽക്കൂടി പഠനം നടത്തിയാലേ വാസ്തവത്തിൽ എന്തു മാറ്റമാണുണ്ടായിട്ടുള്ളതു് എന്നു് കൃത്യമായി അറിയാനാകൂ.
ഉപസംഹാരം
ഡോ. മുരളീദാസിന്റെയും കൂട്ടരുടെയും പഠനം കണ്ടെത്തിയ കാര്യങ്ങൾക്കു് സ്ഥിരീകരണം മാത്രമാണു് ഈ പഠനംകൊണ്ടു് നേടിയതു്. സംസ്ഥാനത്തിൽ മുഴുവനുമായി മിന്നലിനെപ്പറ്റി ഒരു ബോധവൽക്കരണ പരിപാടി നടത്തുന്നതിനുവേണ്ടി പ്രാഥമികമായ വിവരങ്ങൾ നേടുക എന്ന ഉദ്ദേശ്യത്തോടെ നടത്തിയ വിവരശേഖരണത്തിൽനിന്നു് ലഭിച്ച ദത്തങ്ങളാണു് ഈ പഠനത്തിനായി ഉപയോഗിച്ചതു്. എങ്കിലും, ആദ്യപഠനത്തിലെ കണ്ടെത്തലുകൾ പൊതുവിൽ സ്ഥിരീകരിക്കുന്നവയാണു് ഈ ഫലങ്ങൾ എന്നതിനു സംശയമില്ല. പാലക്കാടു് ചുരത്തിനു പടിഞ്ഞാറുള്ള പ്രദേശങ്ങളിൽ മിന്നലപകടങ്ങളുടെ തോതു് കുറവാണെന്നുള്ളതും കെട്ടിടത്തിനുള്ളിലായാലും പുറത്തായാലും അപകടസാദ്ധ്യതയിൽ വലിയ വ്യത്യാസമില്ല എന്നതും ശ്രദ്ധേയമാണു്. കൂടുതൽ വിശദമായ പഠനം സാമ്പത്തികസഹായം കിട്ടുന്നതനുസരിച്ചു് നടത്തുമെങ്കിലും ഇപ്പോൾ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചില ആശയങ്ങൾ മുന്നോട്ടുവയ്ക്കാമെന്നു കരുതുന്നു.
ഒന്നാമതായി, മിന്നലപകടമുണ്ടാകുമ്പോൾ സർക്കാരിൽനിന്നു് നഷ്ടപരിഹാരം നൽകുക എന്ന സമ്പ്രദായമാണു് ഇപ്പോൾ നിലവിലുള്ളതു്. എന്നാൽ, അതിനുപകരമായി, മിന്നൽ കൂടുതലായി ഉണ്ടാകുന്ന പ്രദേശങ്ങളിൽ കെട്ടിടങ്ങൾക്കു് പൂർണ്ണമായ മിന്നൽസുരക്ഷ നൽകുന്നതിനാവശ്യമായ സംവിധാനങ്ങൾ സ്ഥാപിക്കാനായി ആവശ്യമുള്ളവർക്കു് ധനസഹായം നൽകാനുള്ള ഒരു പദ്ധതി ആവിഷ്ക്കരിക്കുകയും മരങ്ങൾക്കു് മിന്നൽമൂലം നഷ്ടമുണ്ടാകുന്നതിനു് ഇൻഷ്വറൻസ് കമ്പനികളുമായി യോജിച്ചു് മരങ്ങളെ ഇൻഷ്വർ ചെയ്യാനുള്ള പദ്ധതി രൂപീകരിക്കുകയും ചെയ്താൽ മരണങ്ങൾ കുറയ്ക്കുകയും കൃഷിനാശത്തിനു് ഇൻഷ്വറൻസിലൂടെ നഷ്ടപരിഹാരം ലഭിക്കുന്നതിനു് അവസരമുണ്ടാക്കുകയും ചെയ്യാനാകും. ഇതു് മരണശേഷം നഷ്ടപരിഹാരം നൽകുന്നതിനെക്കാൾ നല്ലതായിരിക്കും എന്നതിനു് സംശയമില്ല.
അതുപോലെ, വിനോദയാത്രികരും മറ്റും കൂടാൻ ഇടയുള്ള സ്ഥലങ്ങളിൽ മിന്നൽരക്ഷാസംവിധാനങ്ങൾ സ്ഥാപിച്ച ചെറിയ പുരകൾ നിർമ്മിക്കുകയും ദൂരെ ഇടിയുടെ ശബ്ദം കേൾക്കുമ്പോൾത്തന്നെ പുരയ്ക്കുള്ളിൽ കയറണം എന്നു് എല്ലാവരും കാണത്തക്ക വിധത്തിൽ എഴുതിവയ്ക്കുകയും ചെയ്യുന്നതും മരണനിരക്കു് കുറയ്ക്കാൻ സഹായിക്കും. ഈ പുരകൾ ലഘുഭക്ഷണശാലകളായി പ്രവർത്തിപ്പിക്കുന്നതിലൂടെ കുറച്ചുപേർക്കു് തൊഴിലുമാകും, ഇതിനാവശ്യമായ പണം തിരിച്ചുകിട്ടാനുള്ള മാർഗ്ഗവുമാകും. വാഗമൺ പോലെയുള്ള കുന്നിൻമുകളിൽ വിനോദസഞ്ചാരികൾ വരുന്നയിടങ്ങളിൽ ഇതിനു് സവിശേഷ പ്രാധാന്യമുണ്ടു്.
പല മരണങ്ങളും നടക്കുന്നതു് കായലിലോ കടലിലോ മത്സബന്ധനത്തിനു പോകുന്ന സമയത്താണു്. ബോട്ടുകളിൽ മിന്നൽരക്ഷാസംവിധാനങ്ങൾ സ്ഥാപിക്കാവുന്നതാണു്. അത്തരം സംവിധാനങ്ങളുള്ള ബോട്ടുകളിൽ മാത്രമേ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകാൻ ഇടയുള്ള സമയങ്ങളിൽ കായലിലേക്കോ കടലിലേക്കോ പോകാവൂ എന്ന നിബന്ധന ഏർപ്പെടുത്തുന്നതു് നന്നായിരിക്കും. അതുപോലെതന്നെ മിന്നൽസുരക്ഷ ഇല്ലാത്ത ബോട്ടുകളിലും വള്ളങ്ങളിലും അതിനാവശ്യമായ സഹായങ്ങൾ ചെയ്യാൻ ഏർപ്പാടു ചെയ്യുന്നതും അഭികാമ്യമാണു്.
മലയാള മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചുവന്ന ഈ ലേഖനമാണു് ഇപ്പോൾ ഇതെഴുതുന്നതിനു് പ്രചോദനമായതു്. 2012ൽ കേരളത്തിൽ മിന്നൽമൂലം 72 മരണങ്ങളുണ്ടായതു് തങ്ങളുടെ ശ്രമഫലമായി 2019ൽ 4 ആയി കുറഞ്ഞു എന്നാണു് സംസ്ഥാന പ്രകൃതിദുരന്തനിവാരണ അതോറിറ്റിയുടെ തലവനായ ഡോ. ശേഖർ ലൂക്കോസ് കുര്യാക്കോസ് ഈ റിപ്പോർട്ടിൽ പറയുന്നതു്. അതിന്റെ സത്യാവസ്ഥയുടെ കാര്യം പിന്നീടു വിശദീകരിക്കാം. അതിനുമുമ്പു് അതിൽ പറയുന്ന വസ്തുതകളായ 2012ൽ 72 മരണങ്ങളുണ്ടായി എന്നതും മറ്റും പരിശോധിക്കാം.
ഡോ. കുര്യാക്കോസ് ഇതിനായി അവലംബിക്കുന്നതു് എന്റെ സഹപ്രവർത്തകനായിരുന്ന ഡോ. മുരളീ ദാസ് നടത്തിയ പഠനമാണു്. ആ പഠനം പ്രസിദ്ധീകരിച്ചതു് റിപ്പോർട്ടിൽ പറയുന്നതുപോലെ 2012ലല്ല, 2004ലാണു്. മാത്രമല്ല, 1986-2001 കാലഘട്ടത്തിലെ മിന്നലപകടങ്ങളുടെ വിവരങ്ങളാണു് അതിനായി ഉപയോഗിച്ചതു്. ആ കാലഘട്ടത്തിൽ പ്രതിവർഷം ശരാശരി 72 മരണങ്ങൾ മിന്നൽമൂലം ഉണ്ടായി എന്നും 112ഓളം പേർക്കു് മിന്നലിൽനിന്നു് പരിക്കേറ്റു എന്നുമാണു് അവർ കണ്ടെത്തിയതു്. അക്കാലത്തു് അതു് അവിശ്വസനീയമായിരുന്നു.
മുരളീദാസിന്റെയും കൂട്ടരുടെയും പഠനഫലങ്ങളാണു് മിന്നൽ ഒരു വലിയ പ്രകൃതിദുരന്തമാണു് എന്ന വസ്തുത ജനങ്ങളിലേക്കും സർക്കാരിലേക്കും എത്തിച്ചതു്. ഈ അറിവിന്റെ ഫലമായാണു് 2015 ജൂൺമാസത്തിൽ സംസ്ഥാനവ്യാപകമായ ഒരു ബോധവൽക്കരണപരിപാടി സിസ്സ (Centre for Innovation in Science and Social Action, CISSA) എന്ന സർക്കാരേതര സംഘടനയുടെ ഭാഗമായി ഉണ്ടാക്കിയ ലാർക്ക് (Lightning Awareness and Research Centre, LARC) എന്ന പ്രോജക്ടിന്റെ ആദ്യപരിപാടിയായി കേരളസർക്കാരിന്റെ ധനസഹായത്തോടെ ആരംഭിച്ചതു്. എല്ലാ ജില്ലയിലും ഹൈസ്ക്കൂൾ അദ്ധ്യാപകരെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ബോധവൽക്കരണപരിപാടി നടത്തുകയും അതിന്റെ തുടർച്ചയായി സ്ക്കൂളുകളിൽ അദ്ധ്യാപകർതന്നെ ബോധവൽക്കരണപരിപാടി നടത്തുകയും ചെയ്തു. ഇതിനുള്ള പ്രാരംഭനടപടി എന്ന നിലയ്ക്കു് 2014ലും 2015ലും ഓൺലൈൻ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചുവന്ന മിന്നലപകടങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സമാഹരിക്കുകയും പിന്നീടു് ആ വിവരങ്ങൾ പഠനവിധേയമാക്കുകയുമുണ്ടായി. അതിൽനിന്നു കണ്ടെത്തിയ കാര്യങ്ങൾ ഏതാണ്ടു് ഇപ്രകാരമാണു്:
മൊത്തത്തിൽ പറഞ്ഞാൽ, ആദ്യപഠനത്തിലെ കണ്ടെത്തലുകൾ പൊതുവിൽ സ്ഥിരീകരിക്കുന്നവയാണു് ഈ ഫലങ്ങൾ.
രണ്ടുവർഷത്തെ മാത്രം, അതും ഓൺലൈൻ പത്രങ്ങളിലേതുമാത്രം, വിവരങ്ങളടങ്ങിയതാണു് ഈ പഠനം എന്നതിനാലാവാം, ഓരോവർഷവും ഉണ്ടായ മരണങ്ങളുടെ എണ്ണം കുറവായി കണ്ടതു്, 2014ൽ 31ഉം 2015ൽ 37ഉം. പക്ഷെ അതുപോലും മനോരമയിലെ റിപ്പോർട്ടിൽ പറയുന്നതുപോലെ പത്തിൽ താഴെയായിരുന്നില്ല.
പാലക്കാടു് ചുരത്തിനു പടിഞ്ഞാറുള്ള പ്രദേശങ്ങളിൽ മിന്നലപകടങ്ങളുടെ തോതു് കുറവാണെന്നുള്ളതു് ആദ്യപഠനത്തിൽ കണ്ടതുപോലെതന്നെ ഇത്തവണയും കാണാനായി.
കെട്ടിടത്തിനകത്തായാലും പുറത്തായാലും മരണനിരക്കിൽ കാര്യമായ വ്യത്യാസമില്ല എന്നതായിരുന്നു രണ്ടു പഠനങ്ങളും കാണിച്ചതു്. പാശ്ചാത്യരാജ്യങ്ങളിലെ അനുഭവം മറിച്ചാണു്. അവിടെ കെട്ടിടത്തിനുള്ളലായിരിക്കുന്നതു് കൂടുതൽ സുരക്ഷിതമാണു്. കേരളത്തിൽ ഇടതൂർന്നുള്ള മരങ്ങളാണു് ഈ വ്യത്യാസത്തിനു കാരണം എന്നാണു് മുരളീദാസും കൂട്ടരും അഭിപ്രായപ്പെട്ടതു്. ഇതിനുള്ള പരിഹാരമായി അവർ നിർദ്ദേശിച്ചതു് കെട്ടിടത്തിനുചുറ്റിലുമായി “റിങ് കണ്ടക്ടർ” സ്ഥാപിക്കുക എന്നതാണു്.
ഇതുംകൂടാതെ, നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2018ലെ റിപ്പോർട്ടിൽ പറയുന്നതനുസരിച്ചു് ആ വർഷം കേരളത്തിൽ 13 പുരുഷന്മാരും 12 സ്ത്രീകളും ഉൾപ്പെടെ 25 പേർ മിന്നലേറ്റു മരിച്ചു എന്നാണു്. അതുകൊണ്ടു്, മരണങ്ങൾ കുറഞ്ഞുവരുന്നുണ്ടു് എന്നതു് സത്യമാണു്. മിന്നലപകടങ്ങളിൽനിന്നു് രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങളെപ്പറ്റി ജനങ്ങളിൽ പല മാർഗ്ഗത്തിലൂടെ ഉണ്ടായ അറിവുതന്നെയാവണം ഈ കുറവിനു് കാരണം.
സത്യാവസ്ഥ ഇതായിരിക്കെ മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചുവന്ന റിപ്പോർട്ടു് ആശയക്കുഴപ്പമുണ്ടാക്കുന്നതാണു്. മിന്നലിൽനിന്നുള്ള അപകടം കുറയ്ക്കാനായി ഓരോരുത്തരും കരുതൽനടപടികൾ സ്വീകരിക്കുക എന്ന മാർഗ്ഗം മാത്രമേയുള്ളൂ. എന്തോ വിദ്യയിലൂടെ മിന്നലൽമൂലുണ്ടാകുന്ന മരണങ്ങൾ കുറയ്ക്കാനായി എന്നു് ചിലരെങ്കിലും ധരിച്ചതായി മനസ്സിലാക്കാൻ കഴിഞ്ഞതതിനാലാണു് ഇത്രയും ഇവിടെ എഴുതുന്നതു്.
കേരളത്തിൽ മിന്നൽമൂലമുള്ള അപകടങ്ങളുണ്ടാകുന്നതു് എല്ലാ വർഷവും രണ്ടു കാലങ്ങളിലാണു്: കാലവർഷത്തിനുമുമ്പുള്ള ചൂടുകാലത്തും തുലാവർഷക്കാലത്തും. മാർച്ചുമാസം ആയതോടെ ചൂടുകാലം ആരംഭിച്ചു, മിന്നലിന്റെ കാലം ഉടനേതന്നെ തുടങ്ങും.
തിരുവനന്തപുരത്തെ ഭൗമശാസ്ത്രപഠനകേന്ദ്രത്തിൽ ഡോ. എസ്. മുരളീദാസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ നടന്ന പഠം കാണിച്ചതു് കേരളത്തിൽ പ്രതിവർഷം ശരാശരി 72 പേർ മിന്നലേറ്റു മരിക്കുകയും 115ഓളം പേർക്കു് പരിക്കേൽക്കകയും ചെയ്യുന്നുണ്ടു് എന്നാണു്. കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമായും ജനസംഖ്യ കൂടിയതിന്റെ ഫലമായും ഈ സംഖ്യകൾ കൂടിയിട്ടുണ്ടാകാനാണു് സാദ്ധ്യത. എന്നാൽ, കാണാൻ സുന്ദരമായ ഈ പ്രതിഭാസം ഇത്രയേറെ അപകടങ്ങൾ ഉണ്ടാക്കേണ്ടതില്ല. മിന്നലുള്ള സമയത്തു് ചില കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ അപകടമൊഴിവാക്കാവുന്നതേയുള്ളൂ. കെട്ടിടത്തിനു പുറത്താണെങ്കിൽ എന്തെല്ലാം ശ്രദ്ധിക്കണം കെട്ടിടത്തിനുള്ളിലാണെങ്കിൽ എന്തെല്ലാം ചെയ്തുകൂട എന്ന കാര്യങ്ങൾ താഴെ വിശദീകരിക്കുന്നു. ഒരു നൂറ്റാണ്ടിനുമുമ്പു് അമേരിക്കയിൽ ദശലക്ഷത്തിൽ നാല്പതുപേർ മിന്നലേറ്റു മരിച്ചിരുന്നതു് ഇന്നു് രണ്ടിൽ താഴെയായതു് ഇത്തരം കാര്യങ്ങൾ പ്രചരിപ്പിച്ചതിന്റെ ഫലമായാണു്.
കെട്ടിടത്തിനു പുറത്താണെങ്കിൽ
മിന്നലുണ്ടാകുന്ന സമയത്തു് കഴിവതും പുറത്തുപോകാതിരിക്കുക എന്നതാണു് ആദ്യമായി ശ്രദ്ധിക്കേണ്ടതു്. മാർച്ച് ഏപ്രിൽ മാസങ്ങളിൽ ഉച്ചകഴിഞ്ഞു് കഴിവതും പുറത്തുപോകാതിരിക്കുന്നതാണു് നല്ലതു്, കാരണം മിക്ക ദിവസവും ഉച്ചയ്ക്കുശേഷം ഇടിമിന്നലോടുകൂടിയ ശക്തമായ കാറ്റും മഴയുമുണ്ടാകാൻ സാദ്ധ്യതയുണ്ടു്. അങ്ങനെയുള്ളപ്പോൾ, കെട്ടിടത്തിനുപുറത്തു്, വിശേഷിച്ചു് തുറന്ന പ്രദേശത്തു് ഉണ്ടായിരിക്കുന്നതു് അപകടസാദ്ധ്യത കൂട്ടും. കൂടാതെ, മഴയുള്ളതുകൊണ്ടു് കുടപിടിച്ചു നടക്കാനാണു് ഇഷ്ടപ്പെടുക. അതു് അപകടസാദ്ധ്യത പിന്നെയും കൂട്ടുകയാണു് ചെയ്യുക. ലോഹനിർമ്മിതമായ ഒന്നിന്റെയും അടുത്തുപോലും പോകരുതു്, അതുപോലെ, വിശേഷിച്ചു് ഒറ്റയ്ക്ക നിൽക്കുന്ന, മരത്തിന്റെ അടുത്തു പോകരുതു്. പൂർണ്ണമായി ലോഹംകൊണ്ടുണ്ടാക്കിയ കാർ, ബസ്, ട്രെയ്ൻ, തുടങ്ങിയ വാഹനങ്ങളുടെ ഉള്ളിൽ ഇരിക്കുന്നതു് സുരക്ഷിതമാണു്, അതുപോലെതന്നെ, ആധുനിക റീയിൻഫോഴ്സ്ഡ് കോൺക്രീറ്റ് കെട്ടിടങ്ങളുടെ ഉള്ളിലും താരതമ്യേന സുരക്ഷിതമാണു്, മിന്നൽരക്ഷാസംവിധാനങ്ങൾ ശരിയായ രീതിയിൽ സ്ഥാപിച്ചിട്ടുള്ള കെട്ടിടമാണു് ഏറ്റവും സുരക്ഷിതം. ഓടിട്ട പഴയ ചില കെട്ടിടങ്ങളിൽ മഴവെള്ളം ശേഖരിച്ചു് മണ്ണിലെത്തിക്കാനായി മോഹംകൊണ്ടുള്ള പാത്തികൾ ചിറ്റിലും വയ്ക്കാറുണ്ടു്. അത്തരം കെട്ടിടങ്ങളും കുറച്ചൊക്കെ സുരക്ഷിതത്വം തരും. എന്നാൽ, കെട്ടിടത്തിനു സമീപത്തു് മരങ്ങളുണ്ടെങ്കിൽ റിങ് കണ്ടക്ടർ എന്ന സംവിധാനവും അത്യാവശ്യമാണു്.
കെട്ടിടത്തിനുള്ളിൽ
കെട്ടിടത്തിനുള്ളിലായാൽമാത്രം പൂർണ്ണമായി സുരക്ഷിതമല്ല. എന്തുകൊണ്ടെന്നാൽ, പുറമെയുള്ള വൈദ്യുത കമ്പികളിലോ ടെലഫോൺ കമ്പിയിലോ ടിവി കേബിൾപോലെ മറ്റേതെങ്കിലും ലോഹവസ്തുവിലോ മിന്നലേറ്റാൽ അതിലൂടെ മിന്നലിലെ അതിശക്തമായ വൈദ്യുതപ്രവാഹം കെട്ടിടത്തിനുള്ളിൽ പ്രവേശിക്കാൻ സാദ്ധ്യതയുണ്ടു്. അതുകൊണ്ടു്, മിന്നലുണ്ടാകുന്ന സമയത്തു് വയറുള്ള ടെലഫോൺ, ടിവി, ഫ്രിഡ്ജ്, തുടങ്ങിയ എല്ലാ വൈദ്യുതോപകരണങ്ങൾ. തുടങ്ങിയവയിൽനിന്നു് അകന്നു നിൽക്കണം. എന്തുകൊണ്ടെന്നാൽ, മിന്നലിലെ വൈദ്യുതപ്രവാഹത്തിന്റെ ശക്തി 30ഓ 40ഓ കിലോ ആംപിയറാണു്, നമ്മുടെ വീടുകളിലെ വൈദ്യുതപ്ലഗ്ഗുകൾക്കു താങ്ങാനാകുന്നതു് 5 മുതൽ 15 ആംപിയർ അണെന്നു് ഓർക്കുക. അതിന്റെ ആയിരം ഇരട്ടിയിലധികം ശക്തമായ വൈദ്യുതപ്രവാഹമാണു് മിന്നലിലുള്ളതു്.
കൂടാതെ, ടെറസ്സിലോ ബാൽക്കണിയിലോ പോയി നിന്നു് മഴയും മിന്നലും ആസ്വദിക്കാൻ ശ്രമിക്കരുതു്. നിങ്ങൾ അപകടം ക്ഷണിച്ചുവരുത്തുകയായിരിക്കും.
ഇവിടെ ഒന്നുരണ്ടുകാര്യങ്ങൾ എടുത്തു പറയേണ്ടതുണ്ടു്. ഒന്നാമതായി, മിന്നലുള്ള സമയത്തു് മൊബൈൽഫോൺ ഉപയോഗിക്കുന്നതു് അപകടകരമാണു് എന്നൊരു തെറ്റിദ്ധാരണ എങ്ങനെയോ പ്രചരിച്ചിട്ടുണ്ടു്. മിന്നലുള്ള സമയത്തു് സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഉപകരണങ്ങളാണു് മൊബൈൽ ഫോണും കോഡ്ലെസ്സ് ഫോണും. കമ്പിയുപയോഗിച്ചു് ബന്ധിപ്പിച്ചിരിക്കുന്ന ഫോണുകളാണു് അപകടകരം, അതിന്റെ കാരണം മുകളിൽ വിശദീകരിച്ചല്ലോ. അതുപോലെ, മിന്നലിന്റെ വെളിച്ചം കണ്ടിട്ടു് ഉപകരണങ്ങൾ സ്വിച്ചോഫ് ചെയ്യാനോ പ്ലഗ് ഊരിയിടാനോ ശ്രമിക്കരുതു്. എന്തുകൊണ്ടെന്നാൽ നിങ്ങൾ അതിൽ തൊടുന്ന സമയത്താവാം അതിനെ ബന്ധിപ്പിച്ചിരിക്കുന്ന കമ്പിയിൽ മിന്നലേൽക്കുന്നതു്. അതോടെ ആ മിന്നലിലെ വൈദ്യുതി നിങ്ങളെയും അപകടപ്പെടുത്തും. ദൂരെനിന്നു് ഇടിയുടെ ശബ്ദം കേൾക്കുമ്പോൾത്തന്നെ ഉപകരണങ്ങളുടെ പ്ലഗ്ഗുകൾ ഊരിയിടുക, അഥവാ അങ്ങനെ ചെയ്യാൻ നിട്ടുപോയെങ്കിൽ ഒന്നും ചെയ്യാതിരിക്കുക. അഥവാ മിന്നലേറ്റാലും ആ ഉപകരണമേ നഷ്ടപ്പെടൂ.
ഈ ബുദ്ധിമുട്ടുകളൊക്കെ മിന്നലിന്റെ കാലത്തു മാത്രമേയുള്ളൂ എന്നോർക്കുമല്ലോ. അല്പം ശ്രദ്ധിച്ചാൽ ജീവാപായം ഒഴിവാക്കാം. മിന്നൽരക്ഷാസംവിധാനങ്ങൾ സ്ഥാപിച്ചാൽ വസ്തുവകകൾക്കുണ്ടാകാവുന്ന നഷ്ടവും ഒഴിവാക്കാം.
കൂടുതലറിയാൻ താൽപ്പര്യമുള്ളവർ കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച “മിന്നലും ഇടിയും” എന്ന എന്റെ പുസ്തകം വായിക്കുമല്ലോ. അതിന്റെ കവർച്ചിത്രം (ശ്രീ ബാലൻ മാധവൻ ദയവായി നൽകിയതു്) ഇതാ: